—– അസീസ് മാസ്റ്റർ. —–
ആഭ്യന്തരവകുപ്പിലെ പൊലീസ് വിഭാഗത്തെക്കുറിച്ച് നല്ലതൊന്നും അടുത്തകാലത്തായി പൊതുജനങ്ങള്‍ക്ക് പറയാന്‍ ഏറെയില്ല. എന്നാല്‍, ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ട് ഏറെയുണ്ടുതാനും. പൊലീസ് പൊതുജനങ്ങളോട് പെരുമാറേണ്ടതിനെക്കുറിച്ച് ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയാലും ചില പൊലീസുകാരുടെ നാവും കൈകളും മോശപ്പെട്ട നിലയിലാണെന്നത് നാട്ടുനടപ്പായി തുടരുന്നു. രാഷ്ട്രീയ പകപോക്കലിനും കള്ളക്കേസിനും ചുക്കാന്‍ പിടിക്കുന്ന, സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന കാക്കിയിട്ട വര്‍ഗമെന്ന് പൊലീസുകാരെ കുറ്റപ്പെടുത്തിയാല്‍ അത് കാടടച്ച് വെടിവെക്കുന്നതിന് തുല്യവുമാണ്. നല്ല മനസും ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ഒരുപാട് പേര് ഈ വകുപ്പില്‍ ജോലി ചെയ്യുന്നുവെന്നത് തന്നെ കാരണം. എന്നാല്‍, ആളും അര്‍ത്ഥവുമില്ലാത്ത സാധാരണക്കാരോട് പരുഷമായി പെരുമാറുന്ന, ക്രിമിനല്‍ ബുദ്ധിയുള്ള പൊലീസുകാരെ കുറിച്ചാണ് ജനങ്ങള്‍ക്ക് ആക്ഷേപവും പരാതിയും ആശങ്കയുമുള്ളത്. പൊലീസ് ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതികള്‍ക്കിടയില്‍, സംസ്ഥാനത്ത് രണ്ട് സംഭവങ്ങളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയമായിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയുടെ പേരില്‍, മാധ്യമപ്രവര്‍ത്തകനെതിരേ കേസെടുക്കുക, എന്നാല്‍ അക്കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുക. മറ്റൊന്ന്, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നത്. അതും ഡി ഐ ജിയുടെ ഭാര്യയോട് വാഹനപരിശോധനക്കിടെ സ്ഥലം എസ് ഐ മോശമായി പെരുമാറിയെന്നാണ് ഡി ഐ ജി, ജില്ലാ പൊലീസ് മേധാവിക്ക് എഴുതി നല്കിയ പരാതിയില്‍ പറയുന്നത്. പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും ബോധ്യമാവാത്ത താഴെക്കിടയിലുള്ള പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച്, ഇപ്പോഴെങ്കിലും സ്വാനുഭവത്തിലൂടെ മനസ്സിലായല്ലോയെന്ന് ആശ്വസിക്കാനുള്ള വകുപ്പുണ്ടുതാനും.
തന്റെ ഭാര്യയോട് വാഹനപരിശോധനയുടെ പേരില്‍ എസ്ഐ മോശമായി പെരുമാറിയെന്നാണ്് ആലപ്പുഴയിലെ ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറാണ് നോര്‍ത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കുടുംബം താമസിക്കുന്ന കോമളപുരം റോഡ്മുക്കിലെ വീട്ടില്‍നിന്ന് ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതയായ മാതാവിന് മരുന്നു വാങ്ങാന്‍ പോയപ്പോള്‍ ഗുരുപുരം ജംക്ഷനു സമീപത്തു വച്ച് എസ്ഐ വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ വാഹനത്തില്‍ രേഖകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് പൊലീസ് ആസ്ഥാനത്ത് ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകള്‍ സ്റ്റേഷനില്‍ ഹാജരാക്കാമെന്നും ഹസീന പറഞ്ഞത് എസ്ഐ ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് രേഖകള്‍ ഹാജരാക്കണമെന്നു പറഞ്ഞ് തട്ടിക്കയറി. പൊതുജനങ്ങളുടെ മുന്നില്‍ വച്ച് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ മോശമായി പെരുമാറിയെന്നാണ് പരാതി. ഭര്‍ത്താവിന് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ആരോടും സംസാരിക്കാനില്ലെന്നു ധിക്കാരത്തോടെ പറഞ്ഞു. നിങ്ങള്‍ക്കെതിരെ കേസെടുത്തുകൊള്ളാമെന്നു ഭീഷണിപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥര്‍ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സര്‍ക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ഡിഐജി പരാതിയില്‍ ആവശ്യപ്പെടുമ്പോള്‍, കാലാകാലങ്ങളായി പൊലീസ് മുറയില്‍ സഹികെട്ട സാധാരണക്കാരും ഇത് തന്നെയാണ് സാര്‍ ആവശ്യപ്പെടാറുള്ളത്, മാതൃകാപരമായി നടപടിയെടുക്കണമെന്ന്. എന്നാല്‍, സംഭവം വിവാദമായാല്‍, സസ്പെന്‍ഷനിലൊതുക്കി, വീണ്ടും സര്‍വീസില്‍ കയറാന്‍ അവസരമൊരുക്കുന്ന മേലുദ്യോഗസ്ഥന്മാര് ഇനിയെങ്കിലും വിനോദ്കുമാറിനെ പോലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പരാതിയിലെങ്കിലും നടപടി മാതൃകപരമാക്കണം. ഡിഐജിയുടെ പരാതി അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് അറിയിച്ചു. ഡിഐജി വിളിച്ച് വിഷയം പറഞ്ഞിരുന്നു. അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആരോപണ വിധേയനായ എസ്ഐയുടെ വിശദീകരണവും കേള്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേപോലെ പൊലീസിന്റെ ഭാഗത്ത് വന്നൊരു വീഴ്ചയാണ്, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണിനെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്, ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ എളമരം കരീം നല്കിയ പരാതിയിന്മേലാണ്. എന്നാല്‍, കേസെടുത്ത കാര്യം ഇതുവരെ അറിയിച്ചില്ല എന്നതാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച. പാസ്പോര്‍ട്ട് പുതുക്കാന്‍ വിനു നല്കിയ അപേക്ഷ നിരസിച്ചപ്പോഴാണ് കേസെടുത്ത കാര്യം അദ്ദേഹം അറിയുന്നത്. ഇവിടെ പ്രസക്തമായ ഒരു വിഷയം, തങ്ങള്ക്കനുകൂലമാകാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ് നല്കുന്ന എളമരം കരീമിനെ പോലുള്ള പൊതുപ്രവര്‍ത്തകരുടെ നിലപാടുകളാണ്. സത്യത്തില്‍, അവര്‍ സമൂഹത്തിന് നല്കുന്ന തെറ്റായ വശങ്ങള്‍ക്കെതിരേ പൊതുജനങ്ങളും കേസ് നല്കി തുടങ്ങിയാല്‍ സ്ഥിതിയെന്താവുമെന്ന് രാഷ്ട്രീയനേതൃത്വം ഗൗരവമായി ഉള്‍ക്കൊള്ളണം. മണിയും ഇ പി ജയരാജനും ഉള്‍പ്പെടെയുള്ള സി പി എം നേതാക്കന്മാരുടെ പ്രസ്താവനകളില്‍ മിക്കവയും കേസെടുക്കാന്‍ പാകത്തിലുള്ളതാണ്. എന്നാല്‍ രാഷ്ട്രീയപരമായ യോജിപ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തുക എന്നതിനപ്പുറം ആരും ഇവര്‍ക്കെതിരേ കേസ് നല്‍കുന്നില്ല എന്നിടത്താണ്, മാധ്യമപ്രവര്‍ത്തകരെ കേസില്‍ക്കുടുക്കി പക വീട്ടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നത്. ഇത്തരം നീക്കങ്ങളില്‍ നിന്നും രാഷ്ട്രീയനേതൃത്വം പിന്മാറണം. അതുപോലെ, പൊതുനിരത്തില്‍ മാന്യമായി പെരുമാറുന്ന സംസ്കാരത്തിലേക്ക് പൊലീസിലെ മുഴുവന്‍ ആളുകളും തയ്യാറാവുകയും വേണം. എല്ലാവര്ക്കും സംസ്കാരസമ്പന്നമായ നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.