പ്രതിക്ഷേപത്തിൻ്റെ പെരുമ്പറ മുഴക്കി അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.
അഗളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കസ്തൂരി രംഗൻ കമ്മിഷൻ്റെ അന്തിമ വിജ്ഞാപനവും, (ESA) വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പ്രഖ്യാപിക്കുന്ന എക്കോ സെൻസിറ്റീവ് സോൺ ( ESZ) പ്രഖ്യാപനവും വഴി അട്ടപ്പാടിയിലെ മുഴുവൻ പ്രദേശങ്ങളും പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ അട്ടപ്പാടിയിൽ പ്രതിക്ഷേധം അണപൊട്ടി.
അട്ടപ്പാടി മേഖലാ കർഷക സംരക്ഷണ സമിതി പ്രഖ്യാപിച്ച അതിജീവന മതിലിന് അട്ടപ്പാടിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടിക്കാരും 192 ഓളം വരുന്ന ഊരുകൂട്ടങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ അതിജീവനമതിൽ അടപ്പാടിയുടെ ചരിത്രത്തിൻ്റെ അതിശക്തമായ സമര പ്രഖ്യാപനമായി. അട്ടപ്പാടിയുടെ രണ്ട് അതിർത്തികളെ ബസിപ്പിച്ചു കൊണ്ട് 37 കിലോമീറ്റർ നീളുന്നതായിരുന്നു അതിജീവന മതിൽ. മുക്കാലി മുതൽ തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വരെയാണ് അടപ്പാടിയിലെ കർഷകർ തീർത്ത അതിജീവന മതിൽ. ജാതി മത രാഷ്ട്രീയ വ്യത്യസമില്ലാതെ “അട്ടപ്പാടിക്കായ് അണിചേരാം ” എന്ന മുദ്രാവാക്യം മുഴക്കി പതിനായിരങ്ങൾ മതിലിൻ്റെ, അതിജീ വന പോരാട്ടത്തിൻ്റെ ഭാഗമായപ്പോൾ അത് കേരളം തികച്ചും വ്യത്യസ്ഥമായ ഒരു കർഷക സമരത്തിൻ്റെ ഭാഗമായി.
വനഭൂമിക്ക് സമാനമായ നിയമങ്ങൾ നിലനില്ക്കുന്ന ഇടങ്ങളായി അട്ടപ്പാടിയെ മാറ്റുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി, അട്ടപ്പാടിക്കായ് ഒരുമിക്കാം എന്ന ആഹ്വാനം നെഞ്ചിലേറ്റി എത്തിയ പതിനായിരങ്ങൾ സ്വന്തം ഭൂമിയെ രക്ഷിക്കാൻ എന്ത് സഹന സമരത്തിനും തയ്യാറായി നിൽക്കുകയാണെന്ന് മേഖലാ കർഷക സംരക്ഷണ സമിതി വ്യക്തമാക്കി. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലൂടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ വാഹന പ്രചരണ ജാതക്കും, അട്ടപ്പാടിയിലെ അമ്പതോളം ഇടങ്ങളിൽ നടത്തിയ വിശദീകരണ പൊതുയോഗങ്ങൾക്കും ശേഷമാണ് അട്ടപ്പാടിയിലെ ആറ് വില്ലേജുകളിൽ നിന്നായി അറുപതിനായിരത്തോളം കർഷകർ പ്രതിരോധത്തിൻ്റെ അതിജീവന മതിലിനായ് അണിനിരന്നത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 തിന് അതിജീവന മതിലിനായ് അണിനിരന്ന പതിനായിരങ്ങൾ 4.15 വരെ കർഷക വിരുദ്ധ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച സംവിധാനങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. 4.15ന് ജില്ലാ കർഷക സംരക്ഷണ സമിതി പ്രസിഡൻ്റ് അഡ്വ. ടോമി കിഴക്കേക്കരയുടെ സാന്നിധ്യത്തിൽ മേഖലാ സമിതി പ്രസിഡൻറ് ശ്രീമതി ശ്രീലക്ഷ്മി ശ്രീകുമാർ അട്ടപ്പാടിയിലെ വിവിധ ഭാഗത്തു നിന്നെത്തിയ നാളെയുടെ വാഗ്ദാനമായ അമ്പത് വിദ്യാർത്ഥികൾക്ക് അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുത്തതോടു കൂടെ ജനപ്രതിനിധികളടക്കം അതിജീവന മതിലിൽ പങ്കെടുത്ത പതിനായിരങ്ങൾ അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കർഷക അവകാശത്തിനു വേണ്ടിയുള്ള തുടർസമര പ്രഖ്യാപനം നടത്തി. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ അട്ടപ്പാടി ഒറ്റകെട്ടാണ് എന്ന് പ്രഖ്യാപിച്ച അതിജീവന മതിൽ 4.30 തിന് സമാപിച്ചു.