തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികളിലൊന്നാണ് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ് ജെൻഡറുകൾക്കും സംസ്ഥാനത്തുടനീളം കെ എസ്ആർടിസി ഓർഡിനറി ബസുകളിൽ അനുവദിച്ച സൗജന്യ യാത്ര. ചരിത്ര തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള സഞ്ചാര സ്വാത്രന്ത്ര്യം എന്നത് മാത്രമല്ല, തുച്ഛവരുമാനക്കാരായ കുടുംബത്തിന് യാത്രക്ക് വേണ്ടി മാറ്റിവെക്കേണ്ട തുക ഇനി മുതൽ മറ്റു ആവശ്യങ്ങൾക്ക് കൂടി വകയായി മാറുന്നു…. വിലക്കയറ്റം കൊണ്ട് താളം തെറ്റുന്ന കുടുംബ ബജറ്റിന് താങ്ങാവുന്നു എന്ന നേട്ടം കൂടിയാണ് സംസ്ഥാനത്തെ 3290 ഓളം ബസുകളിൽ അനുവദിച്ച സൗജന്യ യാത്ര കൊണ്ട് സാധ്യമാവാൻ പോവുന്നത്.
ഒപ്പം തന്നെ ക്ഷേമ പെൻഷൻ കൂടി കൃത്യമായി ലഭിക്കുകയും പ്രകടന പത്രികയിലെ വാഗ്ദാനമായ 3000 രൂപ ക്ഷേമ പെൻഷൻ ലഭിച്ച് തുടങ്ങുന്നതോടു കൂടി സാധാരണക്കാരായ കുടുംബങ്ങളുടെ ജീവിത നിലവാരത്തിൽ വലിയൊരു മാറ്റത്തിന് കൂടി അവസരമാവുകയാണ്.
ജോലിക്കും പഠനാവശ്യത്തിനും ആശുപത്രി സേവനത്തിനുമായി നുള്ളി പൊറുക്കിയ ചില്ലറയുമായി ബസ് കാത്തിരിക്കുന്നവർക്ക്, ഇനി മുതൽ നല്ലൊരു ചായയോ, ഭക്ഷണമോ പുറത്ത് നിന്ന് കഴിക്കാനോ, ആസ്വദിക്കാനോ ബസ് ടിക്കറ്റിനത്തിൽ വരുന്ന തുക മിച്ഛം കൊണ്ട് സാധ്യമാകുന്ന, അതുവഴി വാണിജ്യ രംഗത്തുണ്ടാവുന്ന ഉണർവ്വുകൾ തുടങ്ങി കേരളം ഇതുവരെ കണ്ടിട്ടോ, കേട്ടിട്ടോ ഇല്ലാത്ത വലിയൊരു സാമൂഹിക വിപ്ലവത്തിലേക്കുള്ള ഡബിൾ ബെൽ കൂടിയാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്രാ പദ്ധതിയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. തുടക്കം നിബന്ധനകൾക്ക് അനുസൃതമായ സർക്കാർ ബസുകളിലാണ് സൗജന്യ യാത്ര. ഇതിലെ പ്രയാസങ്ങളും ആക്ഷേപങ്ങളും – ഇതുവരെയില്ലാത്ത ഒരു പദ്ധതിയുടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. കഴിഞ്ഞ പത്ത് വർഷം ഭരണം നടത്തിയിട്ടും ജനോപകാരപ്രദമായ പദ്ധതികളിൽ ഇത്തരമൊരു ആശയം പോലും ചിന്തിക്കാത്തവരാണ്, തെരഞ്ഞെടുപ്പിൽ വലിയ തോതിൽ വിജയം നേടിയ യുഡിഎഫ് സർക്കാർ, വാഗ്ദാനം ചെയ്ത ജനകീയ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ആ നന്മ നിറഞ്ഞ പദ്ധതികൾക്ക് കയ്യടിക്കുന്നതിന് പകരം ന്യൂനതകൾ മാത്രം തേടി സ്വയം പരിഹാസ്യരാവുന്നത് എന്നത് കൂടി ഇന്നലെ മുതൽ സ്ത്രീ സൗജന്യ യാത്ര നടപ്പിലായത് മുതൽ പൊതുജനം കാണുന്നത്. എന്നു കരുതി യുഡിഎഫ് സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണെന്നും അതുകൊണ്ട് വിമർശിക്കാതെ പ്രതിപക്ഷം വായടച്ച് നിൽക്കണമെന്നുമല്ല കേരള ജനത ആഗ്രഹിക്കുന്നത്. പകരം ജനങ്ങൾക്ക് ഉണ്ടാവുന്ന ക്ഷേമകാര്യങ്ങൾ നടപ്പാക്കുന്ന സർക്കാറിനെ പ്രോത്സാഹിപ്പിക്കുകയും ഭരണത്തിലെ വീഴ്ചകൾക്കെതിരെ നശിഖാന്തം എതിർത്ത് നല്ലൊരു ഭരണം തുടരുന്നതിനായുള ഒരു സജീവ രാഷ്ട്രീയ സംവാദ കേരളമാണ് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്.
ബസ് കാശ് ലാഭിക്കുന്നതിലൂടെ സ്ത്രീകൾക്ക് ആ പണം കൊണ്ട് അവരാഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് സ്വപ്നങ്ങൾ നേടാൻ പ്രിയദർശിനി പദ്ധതി വഴി സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാ വായനക്കാർക്ക് നല്ലൊരു സായാഹ്നം ആശംസിക്കുന്നു.
ജയ്ഹിന്ദ്









