Date : 03 – 08 – 2021
പാലക്കാട്: കവർച്ചക്കെത്തുന്ന മോഷണസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം പാലക്കാട് ജില്ലയിലേതല്ലെന്ന് പോലീസ്. അതിർത്തി പ്രദേശങ്ങളിൽ മോഷണ സംഘം കവർച്ചക്കെത്തുന്നതായുള്ള വീഡിയോ തിങ്കളാഴ്ച ചില മാധ്യമങ്ങളിൽ വന്നിരുന്നു.
മൂന്ന് പേർ മാരകായുധങ്ങളുമായി മോഷണത്തിനെത്തിയതായുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ വീഡിയോ പാലക്കാട് ജില്ലയിലേതോ കേരളത്തിലെ മറ്റ് ഭാഗങ്ങളിൽനിന്നുള്ളതോ അല്ലെന്ന് വ്യക്തമായി. തമിഴ്നാട് ഭാഗത്തുനിന്നുള്ളതാണെന്നാണ് നിലവിൽ ലഭിച്ച സൂചന.
വാളയാർ അതിർത്തി ചെക്പോസ്‌റ്റുകളിൽ രാത്രികാല പരിശോധന നേരത്തേതന്നെ കർശനമാക്കിയിരുന്നു.
വീഡിയോയിലുള്ള കവർച്ചാസംഘം ജില്ലയിലെത്തിയതായി യാതൊരു സൂചനയുമില്ലെന്നും അതിർത്തികളിൽ കനത്ത സുരക്ഷാസംവിധാനമാണുള്ളതെന്നും പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ പറഞ്ഞു.
അതിർത്തി ചെക്പോസ്റ്റുകളിൽ സുരക്ഷ ശക്തം
കസബ, വാളയാർ പോലീസ് സ്റ്റേഷനുകളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ എല്ലാ ദിവസവും രാത്രിയിൽ മൂന്ന് ടീമുകളിലായി ആറ് പോലീസുകാർ ബൈക്കുകളിൽ പരിശോധന നടത്താറുണ്ട്. വാളയാർ പോലീസ് സ്റ്റേഷനിൽനിന്ന് രണ്ട് ടീമും കസബ പോലീസ് സ്റ്റേഷനിൽനിന്ന് ഒരു ടീമുമാണുള്ളത്. ഇതോടൊപ്പം 10-12 പേരടങ്ങുന്ന ഷാഡോ പോലീസും അതിർത്തികളിൽ രാത്രിപരിശോധന നടത്തും. അയൽ സംസ്ഥാനങ്ങളിൽനിന്ന് സംശയാസ്‌പദ സാഹചര്യത്തിൽ എത്തുവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ജനമൈത്രി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പി. ശശികുമാർ പറഞ്ഞു.










