കൊടകര കള്ളപ്പണം! ബി ജെ പിയുടെ വിയർപ്പു തുള്ളികളോ!
അസീസ് മാസ്റ്റർ
ബി ജെ പി ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളിൽ പ്രധാനം ഞങ്ങളാണ് യഥാർത്ഥ ദേശസ്നേഹികൾ എന്നാണ്. കള്ളപ്പണവും ഹവാല ഇടപാടും മറ്റും നടത്തുന്നവർ രാജ്യദ്രോഹികളാണെന്നും അവർ വലിയ വായിൽ പറഞ്ഞപ്പോഴും പിന്നാമ്പുറത്തെ രാജ്യദ്രോഹം ആരും കണ്ടില്ല എന്നാണ് ഇവരൊക്കെ വിചാരിച്ചത്. അവർ അവരുടെ നില നിൽപ്പിനായി ഉന്നം വെക്കുന്നതാവട്ടെ, മലപ്പുറം, കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകൾ ഉൾപ്പെടുന്ന മലബാർ ജനതയെയാണ്.
നട്ടാൽ മുളക്കാത്ത കള്ളം പറഞ്ഞ് മലപ്പുറത്തുകാരെ രാജ്യവിരുദ്ധ ക്കാരാക്കാൻ ബി ജെ പി സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾ നാം കാലങ്ങളായി കണ്ടുവരുന്നതാണ്. എവിടെയെങ്കിലും ബോംബ് പൊട്ടിയാൽ മതേതരവാദിയോ, വിശേഷിച്ച് ബി ജെ പി വിരുദ്ധ സംഘടനകളോ മറുപടി പറയേണ്ട, മാപ്പു പറയേണ്ട അവസ്ഥയിലേക്ക് കേരളത്തെ നയിക്കാൻ അരയും തലയും മുറുക്കി അവർ പദ്ധതികൾ നടത്തി വരികയായിരുന്നു ഇതുവരെ.
മതേതര-ജനാധിപത്യ കേരളത്തെ ഉത്തരേന്ത്യയേക്കാൾ മോശമാക്കാനുള്ള ആലോചനകൾ, അവയ്ക്കായുള്ള വിയർപ്പൊഴുക്കൽ നടന്നു വന്നിട്ടും കേരളത്തിൻ്റെ മനസ് ഇന്നും അവർക്ക് പിടി കൊടുത്തിട്ടില്ല. പണം വാരി വിതറി ജനമനസ് ഇളക്കാമെന്ന ധാരണയിൽ ബി ജെ പി – സംഘപരിവാർ കേന്ദ്ര നേതൃത്വം കേരള ഘടകത്തിന് നൽകിയത് കോടികളല്ല, കൊക്കോടിയാണ്.
കഴിഞ്ഞ പിണറായി സർക്കാർ കാലത്ത് ഉയർന്നു വന്ന സ്വപ്ന-സ്വർണ വിഷയങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിശ്രമവുമില്ലാത്ത നാളുകളായിരുന്നു.
എന്നാൽ മടിയിൽ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നതു പോലെ കേന്ദ്ര അന്വേഷണ പുകിലുകൾക്ക് നെഞ്ചുവിരിച്ച് നിന്ന പിണറായി സർക്കാർ, ഇ ഡിക്കെതിരേ കേസെടുക്കുകയും രണ്ടാം ഭരണത്തിലേറിയപ്പോൾ യഥാർത്ഥ ഹവാല ഭീകരന്മാരെ കയ്യോടെ പൊക്കുകയും ചെയ്തിരിക്കുകയാണ്.
യഥാർത്ഥത്തിൽ കൊടകര കുഴൽപ്പണ ക്കേസുകൾ ബി ജെ പിയുടെ സംസ്ഥാന നേതാക്കളുടെ നേരെയാണ് വിരൽ ചൂണ്ടുന്നത്. കള്ളപ്പണവും ഹവാലയും തങ്ങൾക്ക് പുത്തരിയല്ലെന്ന ഭാവത്തിലാണ് ഉന്നത നേതൃത്വം. കേരളത്തിൽ ബി ജെ പി ഭരണം പിടിക്കാൻ 400 കോടി രൂപ കേന്ദ്ര നേതൃത്വം നൽകിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ കൊടകരയിലെ കുഴൽപ്പണ കവർച്ച സംബന്ധിച്ച അന്വേഷണങ്ങളും ആരോപണങ്ങളും ബി ജെ പി പാളയത്തിൽ പൊട്ടിത്തെറിക്കുള്ള തിരി കൊടുത്തിരിക്കുകയാണ്. കേരളത്തിൽ കോടിക്കണക്കിന് ഹവാല പണം വന്നിട്ട് മിണ്ടാതിരിക്കുന്ന കേന്ദ്ര ഏജൻസി. കള്ളപ്പണം ചർച്ച ചെയ്യുന്ന ചാനൽ അവതാരകന് അദ്ദേഹത്തിൻ്റെ മൊബൈലിലേക്ക് തത്സമയം ഭീഷണി സന്ദേശം അയക്കുന്ന കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ്റെ മാനസിക നില നിസാരമായി തളളിക്കളയേണ്ടതല്ല.
ബി ജെ പിയുടെ സ്ഥാനത്ത് മറ്റു വല്ലവരുമായിരുന്നെങ്കിൽ കേരള ജനതയെ അപമാനിക്കുന്ന വിധത്തിലേക്ക് ബിജെപി കേരള ഘടകവും കേന്ദ്ര ഏജൻസികളും കാര്യങ്ങൾ എത്തിക്കുമായിരുന്നു.
കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി ക്ക് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവിക്കുമ്പോഴും വയനാട്ടിൽ സി കെ ജാനുവിനെ പത്തു ലക്ഷം രൂപക്ക് വിലക്കെടുത്തുന്നതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് ശക്തി പകരുന്ന ശബ്ദ രേഖ പുറത്തു വന്ന സ്ഥിതിക്ക് സുരേന്ദ്രൻ്റെ കൈകഴുകൽ അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കാൻ പോവുന്നില്ല. കേരള ജനത ഗോക്കളെ മേയ്ച്ചും പാലു കുടിച്ചും വിറ്റും ജീവിച്ച ബുദ്ധിയിൽ ബിജെപിയുടെ അപകട രാഷ്ട്രീയത്തെ സംപ്യൂജരാക്കിയെന്ന ഓർമ്മ സുരേന്ദ്രനുൾപ്പെടെയുള്ള ബി ജെ പി നേതാക്കൾക്ക് എന്നുമുണ്ടാവട്ടെ. അത്തരമൊരു ഓർമ്മ നില നിർത്തുന്ന മുഖത്തടിച്ച അടിയായാണ് ബിജെപി നേതൃത്വത്തെ കുരുക്കുന്ന അന്വേഷണവുമായി പിണറായി സർക്കാർ മുന്നോട്ടു പോവുന്നത്.
ദേശഭക്തിയുടെ മറവിൽ ദേശദ്രോഹം ചെയ്യുന്ന ഇത്തരം കള്ളനാണയങ്ങളെ തുറന്നു കാട്ടുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ. ജയ് ഹിന്ദ്.