പാലക്കാട്: അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസി – ദലിത് സമുഹത്തിനെതിരെ അധികാരിവർഗ്ഗവും പോലീസും ഒത്തുചേർന്ന് നടത്തുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണമെന്ന് സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വട്ടലക്കി ആദിവാസി ഊരുമൂപ്പൻ ചൊറിയനെയും മകൻ വി.എസ്.മുരുകനേയും ഭീകരവാദികളെപ്പോലെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയ നടപടി അങ്ങേ അറ്റം പ്രതിഷേധാർഹമാണ്.
ദലിത്-ആദിവാസി സമൂഹത്തെ ഒരു നിലയ്ക്കും ജീവിക്കാൻ അനുവദിക്കുകയില്ലെന്ന നയമാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി/പട്ടികവർഗ്ഗ വികസനത്തിൻ്റെ പേരിൽ ഈ വിഭാഗത്തെ ഉന്മൂലനാശം വരുത്താനുള്ള നിഗൂഢനീക്കങ്ങളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് അടുത്ത കാലത്തായി കേരളത്തിൽ നടമാടുന്നത്.
വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ നടന്ന ദലിത് കൊലപാതകങ്ങൾ ഈ ദിശയിലെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. ഇത്തരം പ്രതികൾക്കെതിരെയോ, വൻതോതിൽ പട്ടികജാതി വികസന ഫണ്ട് അടിച്ചുമാറ്റുന്നവർക്കെതിരെയോ നടപടിയെടുക്കാത്ത സർക്കാർ പാവപ്പെട്ട ആദിവാസി -ദലിത് വിഭാഗങ്ങൾക്കെതിരെ അതിക്രമം നടത്തുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എസ്ജെപിഎസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് എം.സി.വേലായുധനും ജില്ലാ സെക്രട്ടറി കെ.വാസുദേവനും സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
ഈ നയത്തിനെതിരെ മറ്റു സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.