ഒറ്റപ്പാലം: മതസൗഹാർദം തകർക്കുംവിധം സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ ഏഴുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കൊല്ലില്ലത്ത് സുരേഷ് ബാബു (35), ചെറുകാട്ടുപുലം സ്വദേശി സുമ ബാബു (40), സനൽ (35), രാജകുമാരൻ (38), സജിൽ (30), രാജേഷ് (37), അരുൺ (30) എന്നിവർക്കെതിരെയാണ് കേസ്. ഇവർ ബി.ജെ.പി അനുഭാവികളാണെന്ന് ഒറ്റപ്പാലം സി.ഐ എം. സുജിത്ത് പറഞ്ഞു.
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിഷാദ് അഡ്വ. സുജിത്ത് കുമാർ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സി.ജെ.എം കോടതി നിർദേശപ്രകാരമാണ് നടപടി. വാണിയംകുളം ചെറുകാട്ടുപുലത്ത് പ്രാർഥന നടത്താനായെത്തിയ പാസ്റ്റർ പനയൂർ മിനിപ്പടി കല്ലുപാലം പ്രേംകുമാറിനെ (39) അമ്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ബി.ജെ.പി ചെറുകാട്ടുപുലം ഫേസ്ബുക്ക് അക്കൗണ്ടിൽ സുരേഷ് ബാബു ഇട്ട പോസ്റ്റ് ചിലർ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്. ഇതിനിടെ, ഹിന്ദു ദേവന്മാരുടെ ഛായാചിത്രങ്ങൾ ചെറുകാട്ടുപുലത്തെ അഴുക്ക് ചാലിൽ തള്ളിയ നിലയിൽ കണ്ടെത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയും പൊലീസിന് ലഭിച്ചു.