പാലക്കാട്:-കേരളത്തിലെ 81 പിന്നോക്ക സമുദായങ്ങൾക്ക് നിലവിൽ ലഭിച്ചു വരുന്ന വെറും 3 ശതമാനം സംവരണത്തിലേക്ക് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ പിന്നോക്ക സമുദായങ്ങളുടെ സംഘടനയായ എം.ബി.സി.എഫ് ഹൈക്കോടതിയിൽ ബോധിപ്പിച്ച ഹർജിക്കുമേൽ സർക്കാർ നടപടിയ്ക്ക് സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള വീരശൈവ ജംഗം സഭ. വിധി പിന്നോക്ക ജനതയുടെ വിജയമെന്ന് ജംഗം സഭ വിലയിരുത്തി. നിലവിൽ ലഭിച്ചു വരുന്ന 3 ശതമാനം സംവരണം അപര്യാപ്തമാണെന്നും 5 ശതമാനമായി വർധിപ്പിക്കണമെന്നും ജംഗം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. 2021 ആഗസ്റ്റ് 7ന് കാലത്ത് 10മണിക്ക് ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.സുകുമാരൻ അധ്യക്ഷത വഹിച്ചു. രക്ഷധികാരി അഡ്വ:വി. ഷണ്മുഖാനന്ദൻ, ജനറൽസെക്രട്ടറി എം. സുരേഷ്, ട്രഷറർ കെ. മണികണ്ഠൻ, കോർഡിനേറ്റർ ജയൻ കല്ലൂട്ടിയാൽ, വിശ്വനാഥൻ പരുത്തിപ്പുള്ളി, ദണ്ഡപാണി കഞ്ചിക്കോട്, സ്വാമിനാഥൻ പട്ടഞ്ചേരി,മനോജ് വിത്തനശ്ശേരി, മുരളീധരൻ കുത്തനൂർ, സുരേഷ് തോട്ടക്കര, സുദർശനൻ എരിമയൂർ, കന്തസ്വാമി അയ്യംപതി,ബാബു പട്ടഞ്ചേരി,രാജേഷ് മുണ്ടൂർ, സുരേഷ് ചേരാമംഗലം എന്നിവർ പ്രസംഗിച്ചു.