നൂറുകടന്ന ഇന്ധന ചിന്തകൾ
അസീസ് മാസ്റ്റർ
കാലകാലങ്ങളായി നമ്മളനുഭവിക്കുന്ന വിലക്കയറ്റത്തിനൊരു പങ്ക് ഇന്ധനവില വർധനവിനാണ്. സർക്കാറിനെ പോലും വീഴ്ത്താൻ പാകത്തിൽ തീപ്പൊരിയായാണ് പെട്രോൾ-ഡീസൽ വില വർധന. മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സർക്കാറിനെ താഴെയിറക്കാൻ ബി ജെ പി പ്രയോഗിച്ച തുറുപ്പു ചീട്ടുകളിലൊന്ന് ഇന്ധന വില വർധനവായിരുന്നു.എന്നാൽ രാജ്യാധികാര കസേരയിൽ ഇരുന്ന നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പി സർക്കാർ സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ പ്രശ്ന സങ്കീർണ്ണമാക്കുന്ന തീരുമാനങ്ങൾക്കൊപ്പം അടിക്കടി ഇന്ധന വില കൂട്ടാൻ യാതൊരു വൈമനസ്യവും കാണിക്കുന്നില്ല.
രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറു കടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു. വൈകാതെ ഡീസലും സെഞ്ച്വറിയടിച്ചു. ഇന്ന് കേരളവും പെട്രോൾ വിലയിൽ നൂറു കടന്നിരിക്കുകയാണ്. മഹാമാരിക്കാലത്ത് അതിജീവനത്തെ കുറിച്ച് എത്തുംപിടി കിട്ടാത്ത സാഹചര്യത്തിൽ ഇന്ധന വില വർധനവിൻ്റെ അനന്തരഫലമായ വിലക്കയറ്റം കൂടി താങ്ങാനാവാത്ത അവസ്ഥയെയാണ് ജനങ്ങൾനേരിടേണ്ടി വരുന്നത്.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാലു മുതൽ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് 29 തവണയാണ് 53 ദിവസത്തിനിടെ വില കൂടിയത്. കേരളത്തിൽ 132 ദിവസങ്ങൾ കൊണ്ടാണ് 90ൽ നിന്നും നൂറിലേക്കുള്ള കുതിപ്പ്. ഈ കുതിപ്പ് തൊഴിലും വരുമാനവുമില്ലാതെകിതക്കുന്ന ലക്ഷക്കണക്കിന് പേരിൽ പകുതി പേരും ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണ്. മറ്റുള്ളവരിൽ ഏറിയ പങ്കും പൊതുഗതാഗത സംവിധാനങ്ങളെയും. കേരളത്തിൽ ഒരു പരിധി വരെ യാത്രാക്ലേശം പരിഹരിച്ചിരുന്നത് സ്വകാര്യ ബസ് വ്യവസായമാണ്. കോവിഡു കാലത്ത് ബസ് വ്യവസായം വൻ തകർച്ചയെയാണ് നേരിടുന്നത്. ലോക്ക്ഡൗണിൽ നിറുത്തിയിട്ട ബസുകൾ കടം വാങ്ങിയോ അല്ലാതെയോ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കി മാസങ്ങൾ പിന്നിടവേ രണ്ടാം തരംഗത്തിൽ ഒരു മാസം കൂടി കയറ്റിടേണ്ടി വന്നതോടെ പല ബസ് മുതലാളിമാരും നഷ്ടം സഹിച്ചും മുന്നോട്ടു പോകേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. ബസ് ജീവനക്കാരും മറ്റു പല മേഖലകളിലേക്ക് ചേക്കേറി തുടങ്ങിയതും ഇന്ധന വില വർധനവും ഇൻഷുറൻസ്, വാഹന നികുതി, അറ്റകുറ്റപ്പണി എന്നിവക്കുള്ള തുക ഓടിക്കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതും ഈ മേഖലയെ പിറകോട്ടടിപ്പിക്കുന്നു.
പൊതുവാഹന സംവിധാനങ്ങളുടെ കുറവും ഇന്ധനവില വർധനവും കാരണം സാധാരണക്കാരുടെ ജീവിതം ഗതി മുട്ടിയിരിക്കുകയാണ്. ചരക്കു വാഹനങ്ങളുടെ ചെലവ് സാധന സാമഗ്രികളുടെ വിലക്കയറ്റത്തിന് കനത്ത സംഭാവന ചെയ്യും.
കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നിലപാടുകളിൽ താളം തെറ്റിക്കിടക്കുന്ന സാധാരണക്കാരുടെ ജീവിതത്തിന് അറുതിയുണ്ടാവാൻ പ്രാർത്ഥനാപൂർവ്വം മുന്നോട്ടു നീങ്ങാം. ശുഭ സായാഹ്നം നേരുന്നു.
ജയ് ഹിന്ദ്.