പാലക്കാട്: ഒറ്റപ്പാലം അശ്വനി ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി മണികണ്ഠനെ (37) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. സേലം ആത്തൂർ സ്വദേശിനി കൃഷ്ണവേണി (23) ആണ് കൊല്ലപ്പെട്ടത്.
മെയ് 10-നാണ് കൃഷ്ണവേണിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൃഷ്ണവേണിയെ ഭർത്താവായ മണികണ്ഠൻ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അസ്വാഭാവിക മരണത്തിനുള്ള വകുപ്പുകൾ മാറ്റി കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
യുവതിയുടെ മരണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതി മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ തുടർ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനകളിലുമാണ് പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചത്.
കൊലപാതകത്തിന് ശേഷം നാട് വിടാൻ ശ്രമിച്ച പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.









