കവർച്ചക്കുശേഷം ഉപേക്ഷിച്ച കാറിൽനിന്ന് ഒരുകോടി രൂപ കണ്ടെത്തി
പാലക്കാട്: മലപ്പുറം സ്വദേശികളിൽനിന്ന് 27.50 ലക്ഷം രൂപ കവർന്നശേഷം ഉപേക്ഷിക്കപ്പെട്ട കാറിൽനിന്ന് ഒരുകോടിയോളം രൂപ കണ്ടെടുത്തു. പാലക്കാട്- കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി മലപ്പുറം സ്വദേശികളായ രണ്ടുപേരെ ആക്രമിച്ച് 27.50 ലക്ഷം രൂപ കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണിത്. ഹവാല ഇടപാടാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ അബ്ദുസ്സലാം (50), ഡ്രൈവർ എ. ഷംസുദ്ദീൻ (42) എന്നിവരാണ് കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്. തുടർന്ന് അഞ്ചംഗ സംഘം കാറുമായി കടക്കുകയായിരുന്നു. തുടർന്നാണ് സംഘം കൊണ്ടുപോയ കാർ കോയമ്പത്തൂർ ശിരുവാണി റോഡിൽ മാതംപട്ടിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിൽ പരിശോധന നടത്തവെയാണ് പിൻസീറ്റിനടിയിലെ രഹസ്യ അറയിൽ 90 ലക്ഷത്തിലധികം രൂപ കണ്ടെത്തിയത്. സ്ഥിരമായി കാറിൽ ഹവാല പണം കടത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. അക്രമിസംഘം തട്ടിയെടുത്തത് 27.50 ലക്ഷം രൂപയല്ലെന്നും വൻ തുകയായിരിക്കുമെന്നും സൂചനയുണ്ട്. കവർച്ച ഒത്തുകളിയാണെന്നും സംശയമുണ്ട്. അബ്ദുസ്സലാം, ഷംസുദ്ദീൻ, മുഹമ്മദ്അലി എന്നിവരുടെ പരസ്പര വിരുദ്ധ മൊഴികൾ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. അതിനിടെ രണ്ട് മൊബൈൽ ഫോണുകളും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് ഇവ പൊലീസിന് കൈമാറിയത്. അബ്ദുസ്സലാമിൻെറയും ഷംസുദ്ദീൻെറയും ഫോണുകളാണിതെന്ന് പൊലീസ് അറിയിച്ചു.