പാലക്കാട്: റവന്യൂ വകുപ്പിലെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനധികൃത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, സ്ഥലം മാറ്റ അഴിമതിയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ അന്വേക്ഷണം പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക,
സ്ത്രീ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച് ലഭിച്ച പരാതിയിന്മേൽ അന്വേക്ഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള NGO യൂണിയൻ പാലക്കാട് ജില്ലാ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി. കേരള NGO യൂണിയൻ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഇ.മുഹമ്മദ് ബഷീർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി അപേക്ഷ സ്വീകരിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റം നടത്തണമെന്നും, സ്ഥലം മാറ്റത്തിലെ സ്വജനപക്ഷപാദം അവസാനിപ്പിക്കണമെന്നും, ഇടക്കിടെ പൊതു സ്ഥലം മാറ്റം നടത്തുന്ന രീതി അവസാനിപ്പിച്ച് വർഷത്തിലൊരിക്കൽ മാത്രം പൊതു സ്ഥലം മാറ്റം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീ ജീവനക്കാരുടെ പരാതികളിന്മേൽ സമയബന്ധിതമായി അന്വേക്ഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ, ജില്ലാ ട്രഷറർ കെ.മഹേഷ് എന്നിവർ പ്രസംഗിച്ചു.
പി. രഘു സ്വാഗതം ആശംസിച്ചു, കെ.രാമദാസ് അധ്യക്ഷനായ പരിപാടിക്ക് സജിത്ത് നന്ദി പറഞ്ഞു..
ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കളക്ട്രറ്റിൻ്റെ കവാടം മുതൽ കളക്ടറുടെ ചേമ്പർ വരെ അകലം പാലിച്ച് വരിയായി നിന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.










