കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം: സി. ബാലചന്ദ്രൻ
കെ.എസ്.ആർ.ടി.സി.യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളെ എതിർക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളവും ശമ്പള പരിഷ്കരണവും തടഞ്ഞുവെക്കുന്ന പ്രതികാര നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി.ബാലചന്ദ്രൻ ആവശ്യപ്പെട്ടു.
10 വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടത്തണമെന്നും കെ.എസ്.ആർ.ടി.സി. യെ വെട്ടി മുറിച്ച് കെ-സ്വിഫ്റ്റ് എന്ന കമ്പനി തുടങ്ങാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.എംപ്ലോയീസ് സംഘ് നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ ശമ്പള പരിഷ്കരണം ജീവനക്കാരന്റെ അവകാശമാണെന്നും എന്തു കാരണം കൊണ്ടാണെങ്കിലും അത് തടഞ്ഞുവെക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പള പരിഷ്കരണം നൽകുമ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മാത്രം അവഗണിക്കുന്ന നടപടി അങ്ങേയറ്റം പ്രാകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് പ്രസിഡൻറ് എസ്. സരേഷ് അദ്ധ്യക്ഷത വഹിച്ചു എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ്, കെ.സുരേഷ് കൃഷ്ണൻ , ടി.വി.രമേഷ് കുമാർ , എൻ.കെ.കണ്ണൻ, സി. പ്രമോദ്, എം. കണ്ണൻ എന്നിവർ സംസാരിച്ചു.
ഡിപ്പോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എൽ.രവിപ്രകാശ്, നാഗ നന്ദകുമാർ , കെ.വിനോദ്, സി.കെ.സുകുമാരൻ എന്നിവർ നേതൃത്വം നൽകി.