വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.
പാലക്കാട് : വായിക്കാൻ കഴിയുന്ന ഈടുറ്റ ടിക്കറ്റുകൾ ഉപഭോക്താവിന് നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി.
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ കഴിയാതെ വന്നതിനാൽ ആ തുക യാത്രക്കാരനു തിരിച്ചുനൽകാനും കമ്മീഷൻ ഉത്തരവിട്ടു.
എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസൽ ജോയി സമർപ്പിച്ച പരാതിയിലാണ് ഡി. ബി. ബിനു , വി. രാമചന്ദ്രൻ , ശ്രീദേവി ടി.എൻ എന്നിവർ ചേർന്ന ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടിസി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഉപഭോക്താവിന് പരാതി.
ബസ് കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു . അത് സേവനത്തിലെ ന്യൂനതയാണ്.
എന്നാൽ, കൃത്യസമയത്ത് തന്നെയാണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നും കെ.എസ്.ആർ.ടിസി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.
“കേസ് ഫയൽ ചെയ്യപ്പെട്ട അപ്പോൾ തന്നെ കെഎസ്ആർടിസി നൽകിയ ടിക്കറ്റ് വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഗുണനിലവാരമില്ലാത്ത യാത്രാടിക്കറ്റ് നൽകിയതു തന്നെ സേവനത്തിലെ ന്യൂനതയാണ് ” കമ്മീഷൻ വ്യക്തമാക്കി.
“2019 ജൂലൈ 6 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിൻറ് ചെയ്ത ബില്ലുകൾ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. “
“തനിക്ക് ലഭിച്ച സേവനത്തെപ്പറ്റിയും ഉൽപ്പന്നത്തെ പറ്റിയുമുള്ള പരാതികൾ അധികാരികൾക്ക് സമർപ്പിക്കാൻ ഇത് തടസ്സമാണ്. “
“ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയുമാണ്. “
“സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിൻറ് ചെയ്ത വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണം.”
ഈ സർക്കാർ ഉത്തരവ് കർശനമായി പാലിക്കാൻ കെഎസ്ആർടിസി എം.ഡിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
“യാത്ര പുറപ്പെടുന്നതിനു മുൻപ് യാത്രക്കാരനെ ഫോണിൽ വിളിച്ചു വെന്ന് തെളിയിക്കാൻ എതിർകക്ഷിക്ക് കഴിഞ്ഞില്ല. കെഎസ്ആർടിസി ഇത് ചെയ്തിരുന്നുവെങ്കിൽ യാത്രക്കാരൻ അനുഭവിച്ച ക്ലേശങ്ങൾ ഒഴിവാക്കാമായിരുന്നു .” കമ്മീഷൻ വിലയിരുത്തി.
യാത്രക്കൂലിയായി കെ.എസ്.ആർ.ടി.സി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനൽകാനും കമ്മീഷൻ ഉത്തരവിട്ടു.