കൈക്കൂലിക്കേസിൽ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി.ബി.അഖിലിനെ വിജിലൻസ് അറസ്റ്റ് ചെയ്തപ്പോൾ.
പാലക്കാട് ∙ വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തൃശൂർ പൂങ്കുന്നം സ്വദേശി വി.ബി. അഖിൽ (35) ആണ് അറസ്റ്റിലായത്. 1.25 ലക്ഷം രൂപയാണു ഓഫിസർ കൈക്കൂലി ചോദിച്ചതെന്നാണു കരാറുകാരന്റെ പരാതി. ആദ്യ ഗഡു കൈമാറുമ്പോഴായിരുന്നു അറസ്റ്റ്. തൃശൂരിൽ തടി കടത്തുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയ കേസിലും അഖിൽ പ്രതിയാണെന്നു വിജിലൻസ് അറിയിച്ചു. ഡിവൈഎസ്പി എസ്. ഷംസുദ്ദീൻ, ഇൻസ്പെക്ടർ കെ. പ്രവീൺ കുമാർ, ഗസറ്റഡ് ഓഫിസർമാരായ കെ. ശശിധരൻ, എം. വിനോദ്, വിജിലൻസ് എസ്ഐ എ. മുഹമ്മദ് റഫീക്ക്, എം. മണികണ്ഠൻ, സി. സന്തോഷ്, എഎസ്ഐമാരായ ടി. ബൈജു, എസ്.പി. മനോജ്, പി. പ്രമോദ്, കെ. രമേഷ്, സി. ബാലകൃഷ്ണൻ, ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.