അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ സർക്കാർ ചെലവിൽ നിർമിച്ച പുതൂർ ആലാമരം ജങ്ഷനിലെ പൊതുശ്മശാനത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന പഞ്ചായത്ത് ഭരിക്കുന്ന സി.പി.ഐയുടെയും ബി.ജെ.പിയുടെയും നിലപാട് വിവാദത്തിലേക്ക്. ഇതിനെതിരെ ഉമ്മത്താംപടി പട്ടികജാതി കോളനി നിവാസികൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി. ലോക്ഡൗൺ സമയത്ത് കഴിഞ്ഞ ഏപ്രിലിൽ മരിച്ച ഈ കോളനിയിലെ ശകുന്തളയുടെ (44) മൃതദേഹം അടക്കം ചെയ്യുന്നത് ഉയർന്ന ജാതിക്കാർ തടഞ്ഞിരുന്നു. ആൾക്കൂട്ടം വാഹനങ്ങൾ കുറുകെയിട്ടാണ് മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കുന്നത് തടഞ്ഞത്. മേൽജാതിക്കാരുടെ എതിർപ്പ് മൂലം മൃതദേഹങ്ങൾ അടുത്ത വനമേഖലയിലാണ് കോളനിവാസികൾ അടക്കം ചെയ്തിരുന്നത്. എന്നാൽ, വനം വകുപ്പ് വനമേഖല ജണ്ട കെട്ടി തിരിക്കുകയും മൃതദേഹങ്ങൾ സംസ്കരിക്കാൻ പാടില്ലെന്ന് നിർദേശം നൽകുകയും ചെയ്തതോടെ കോളനിവാസികൾ പ്രതിസന്ധിയിലാകുകയായിരുന്നു