പട്ടാമ്പി: കാലവർഷം തുടങ്ങിയതോടെ പല ഇടങ്ങളിലും കാറ്റിൽ മരങ്ങൾ പാെ ട്ടി വീണു നാശനഷ്ടങ്ങളുണ്ടായി. ചാലിശ്ശേരി വില്ലേജ് ഓഫീസിന് മുകളിലേക്ക് തേക്ക് മരം പൊട്ടിവീണു. കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞ് വീഴാറായി നിൽക്കുന്ന ഓഫീസിൻ്റെ ചുമരിനോട് ചേർന്നാണ് വലിയ തേക്ക് മരത്തിന്റെ കൊമ്പ് പൊട്ടിവീണത്. 4 ജീവനക്കാർ ഓഫീസിനകത്ത് ജോലിയിലുണ്ടായിരുന്നു. കമ്പിയും മറ്റും പുറത്തേക്ക് വന്ന് നില്ക്കുകയും, കോൺക്രീറ്റുകൾ അടർന്ന് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ നേരെ മുകളിലാണ് മരം വീണതെങ്കിൽ വലിയ അപകടങ്ങൾ സംഭവിച്ചേനെ. ഭാഗ്യം കൊണ്ട് മാത്രമാണ് മരക്കൊമ്പ് ചുമരിൽ തങ്ങി താഴേക്ക് പതിച്ചത്.
ചാലിശ്ശേരിയിൽ ആനപ്പറമ്പിൽ സുബൈദയുടെ വീടിന് മുകളിലേക്കും മരം മറിഞ്ഞ് വീണു.ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആളപായമില്ല .
നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും രാവിലെയും ഉച്ചക്കും പെയ്ത മഴയത്ത് മരങ്ങൾ ചെരിഞ്ഞും, വീടിന് മുകളിലേക്ക് കൊമ്പുകൾ അടർന്ന് വീണും പരക്കെ നാശം സംഭവിച്ചിട്ടുണ്ട്.
തിരുമിറ്റക്കോട് പഞ്ചായത്താഫീസ്, ചാത്തനൂർ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ മരങ്ങൾ ചെരിഞ്ഞ് വീണു. എവിടെയും ആളപായമോ വലിയ അപകടങ്ങളും ഉണ്ടായില്ല. ചാത്തനൂർ ഹൈസ്ക്കൂൾ കെട്ടിടത്തിന് മുകളിലേക്ക് നെല്ലിമരത്തിൻ്റെ ശിഖരങ്ങളാണ് മറിഞ്ഞ് വീണത്. ഓടിട്ട രണ്ട് കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസ്സിനകത്ത് ഉണ്ടായിരുന്നെങ്കിലും അപകടങ്ങളൊന്നുമുണ്ടായിട്ടില്ലന്ന് പ്രധാനധ്യാപകൻ ഇ.പറഞ്ഞു. നാഗലശ്ശേരിയിൽ
കിഴക്കേ പിലാക്കാട്ടിരിയിൽ കൂറ്റുപറമ്പിൽ സരിതയുടെ വീടിന് മുകളിലേക്ക് രണ്ട് മരങ്ങളാണ് കടപുഴകി വീണത്.വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. നാഗലശ്ശേരി വില്ലേജ് അസി.അഞ്ജന , വാർഡ് മെമ്പർ ഫൈസൽ ചോലക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. നാഗലശ്ശേരിയിൽ കോലഴി ദേവകിയുടെ വീടിന് മുകളിലും മരം മറിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര തകർന്നു.