ജനങ്ങൾ ഗുണ്ടകളിൽ നിന്ന് മോചിതരാകണം: സന്ദീപ് വാര്യർ
ഒറ്റപ്പാലം ∙ പാലക്കാട് നഗരത്തിലെ ജനങ്ങൾക്ക് ഗുണ്ടകളിൽ നിന്ന് മോചനം വേണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. ഭയത്തിന്റെ നിഴലിൽ മൗനം പാലിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ദുരവസ്ഥയെ അദ്ദേഹം “വിയറ്റ്നാം കോളനിയിലെ ജീവിതം” എന്നുപോലും ഉപമിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ പ്രതികരിച്ചത്. പാലക്കാട്ടെ ജനങ്ങൾക്കു ജനാധിപത്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“വടക്കന്തറ കാര്യാലയത്തിൽ ഇരുന്ന് കണ്ണൻ സ്രാങ്കും വട്ടപ്പള്ളിയും റാവുത്തറും പറയുന്നത് അനുസരിക്കേണ്ട വിധിക്കപ്പെട്ട ജനങ്ങളാണ് അവിടുത്തെ പാവങ്ങൾ,” – സന്ദീപ് വാര്യർ തന്റെ പോസ്റ്റിൽ രേഖപ്പെടുത്തി.
പാലക്കാട്ടെ ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച സന്ദീപ് വാര്യർ, കൊലക്കേസിലെ പ്രതികളെ ജില്ലാ പ്രസിഡന്റും ചെയർമാൻ സ്ഥാനാർഥിയുമായി ഉയർത്താൻ പോലും ലജ്ജിക്കാത്ത പാർട്ടിയാണിതെന്നും ആരോപിച്ചു.
“തങ്ങളെ ഒരിക്കലും എതിർക്കില്ലെന്ന അഹങ്കാരമാണ് പാലക്കാട്ടെ ബി.ജെ.പി നയിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷമായി അധികാരത്തിൽ ഇരുന്നിട്ടും വികസന പ്രവർത്തനങ്ങൾ അവിടെ എത്തിയിട്ടില്ലെന്ന് സന്ദീപ് ആരോപിച്ചു. എങ്കിലും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ശേഷം പുതിയ തലമുറയിലെ യുവതീ–യുവാക്കൾ ജനാധിപത്യ അവകാശങ്ങൾ തിരിച്ചറിയാൻ തുടങ്ങിയതും പ്രതീക്ഷാജനകമാണെന്ന് അദ്ദേഹം വിലയിരുത്തി.
“ഒരു ജനതയേയും ഏറെക്കാലം അടിമകളാക്കി വെക്കാനാവില്ല. സ്വയം പ്രഖ്യാപിത നേതാക്കളായ ബി.ജെ.പി ഗുണ്ടകളെ പാലക്കാട്ടെ ജനത തള്ളിക്കളയും,” – സന്ദീപ് വാര്യർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയ്ക്കിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഗുണ്ടാഭീഷണി സംബന്ധിച്ച് സന്ദീപ് വാര്യറുടെ പ്രസ്താവന പുറത്ത് വന്നത്.
നിലവിൽ പാലക്കാട് നഗരസഭയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിലെ ഏക തദ്ദേശസ്ഥാപനം.










