പട്ടാമ്പി
യുഡിഎഫിന്റെ ശക്തികേന്ദ്രമായ പട്ടാമ്പി നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. കേവല ഭൂരിപക്ഷത്തിന് 15 സീറ്റ് വേണ്ട നഗരസഭയിൽ 10 സീറ്റ് നേടിയ എൽഡിഎഫ് 6 സീറ്റ് നേടിയ ‘വി ഫോർ പട്ടാമ്പി’യുടെ സഹായത്തോടെയാണ് ഭരണമുറപ്പിച്ചത്. തുടർഭരണം സ്വപ്നംകണ്ട യുഡിഎഫിന്റെ വികസനവിരുദ്ധസമീപനത്തിനുള്ള മറുപടിയായി ഇടതുപക്ഷത്തിന്റെ വിജയം. 28 വാർഡുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന യുഡിഎഫ് 11 സീറ്റിൽ ഒതുങ്ങി. 6 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ നാല് സീറ്റുകൂടി പിടിച്ചെടുത്തു. മൂന്ന് സീറ്റുണ്ടായിരുന്ന എൻഡിഎയ്ക്ക് ഒരു സീറ്റാണ് നിലനിർത്താനായത്.
യുഡിഎഫ് അഴിമതിക്കെതിരെ കെപിസിസി അംഗമായിരുന്ന ടി പി ഷാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വി ഫോർ പട്ടാമ്പി മത്സരിച്ച 6 വാർഡിലും വിജയിച്ചു. വർഗീയ കൂട്ടുകെട്ടിലൂടെ വിജയം നേടാൻ യുഡിഎഫ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പട്ടാമ്പിയിൽ ചരിത്രവിജയം സമ്മാനിച്ച വോട്ടർമാർക്ക് മുഹമ്മദ് മുഹ്സിൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, വി ഫോർ പട്ടാമ്പി നേതാവ് ടി പി ഷാജി എന്നിവർ നന്ദി അറിയിച്ചു.