പാലക്കാട്.ജില്ലയിൽ അങ്ങിങ്ങ് നാശനഷ്ടമുണ്ടായി. പലയിടത്തും റോഡിൽ ഒടിഞ്ഞു വീണ മരങ്ങൾ ഗതാഗത തടസ്സമുണ്ടാക്കിയെങ്കിലും അഗ്നിരക്ഷാ സേനയും പൊലീസുമെത്തി അതിവേഗം തടസ്സം നീക്കി. ജില്ലയിലാകെ 14 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. ഒരു വീട് പൂർണമായും തകർന്നു. വിവിധ പ്രദേശങ്ങളിലായി 44.16 ഹെക്ടർ കൃഷി നശിച്ചു. കെഎസ്‌ഇബിയുടെ 168 കിലോമീറ്റർ വൈദ്യുതി ലൈൻ, 44 പോസ്‌റ്റ്, മൂന്ന് ട്രാൻസ്‌ഫോർമർ എന്നിവയ്‌ക്ക് കേടുപാടുണ്ടായി.
ദിവസങ്ങൾക്ക് മുമ്പ് നീർച്ചാലായി കിടന്ന ഭാരതപ്പുഴ ഇരുകരയും മുട്ടി ഒഴുകുന്നു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയും വെളളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ നാലെണ്ണം തുറന്നതുമാണ് വെളളിയാങ്കല്ലിന് താഴെ പുഴ നിറഞ്ഞൊഴുകാൻ കാരണം.
ആനക്കര പഞ്ചായത്തിലെ കുമ്പിടി ഉമ്മത്തൂരിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു . ഉമ്മത്തൂർ കനാൽ റോഡിൽ നിന്നു ഭാരതപ്പുഴയിലേക്ക് പോകുന്ന റോഡരികിലെ കിണറാണ് ഇടിഞ്ഞത്. നാഗലശേരി പഞ്ചായത്തിലെ കിഴക്കേ പിലാക്കാട്ടിരി ഏഴാം വാർഡിലെ ചർക്ക ക്ലാസ് ശക്തമായ കാറ്റിലും മഴയിലും തകർന്നു.
ശക്തമായ മഴയിൽ കേരളശേരി, മങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകർന്നു.
കേരളശേരി എൻ ഇ യു പി സ്കൂളിന് സമീപത്തെ പാടത്തിന് കുറുകെ നിർമിച്ച പാലമാണ് തകർന്നത്. പാലത്തിന് മുകളിലുണ്ടായിരുന്ന മൂന്നുപേർ താഴേക്ക് വീണു. ഒരാൾക്ക് പരിക്കേറ്റു. . ചിറക്കാട് കൃഷ്ണകുമാറിന്റെ മകൻ പ്രസാദി(22)നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന പാലം
കാറ്റിൽ അട്ടപ്പാടി മേഖലയിൽ വൈദ്യുതി ഇടയ്‌ക്ക് തടസ്സപ്പെട്ടു. ഉൾപ്രദേശങ്ങളിൽ ചെളിയും വെള്ളക്കെട്ടും മൂലം ഗതാഗതം ദുഷ്‌കരമായി.
അലനല്ലൂർ–-2 വില്ലേജിൽ കർക്കിടാംകുന്ന് കോന്നാടൻ കദീജയുടെ വീട് ഭാഗികമായി തകർന്നു. പെരിമ്പടാരി അമ്പലവട്ടയിൽ കുന്നിയരത്ത് വീട്ടിൽ പഞ്ചാലിയുടെ വീട്ടിലെ കിണർ ഇടിഞ്ഞുവീണു.
കനത്ത മഴയിൽ കോങ്ങാട് പഞ്ചായത്തംഗം പാറശേരി അരീക്കര കൃഷ്ണ കുമാറിന്റെ വീടിന് മുമ്പിലെ കിണറിന്റെ ആൾമറ കിണറിനകത്തേക്ക് താഴ്ന്നു.
വടക്കഞ്ചേരിയിൽ വീടുകൾ തകർന്നു. ചുവട്ട്പാടം ഗുരുവായൂരപ്പൻ, പന്നിയങ്കര മാണിക്കൻ എന്നിവരുടെ വീടുകളാണ് തകർന്നത്










