ഷൊർണൂർ യാർഡിൽ നിന്നും പാലക്കാട്-തൃശ്ശൂർ ഭാഗത്തെ റെയിൽ പാത ഇരട്ടിപ്പിക്കണം – സി.എ.ഐ.ആർ.യൂ.എ.
കോഴിക്കോട് : നീണ്ട കാത്തിരിപ്പിന് ശേഷം കോട്ടയം വഴി പാത ഇരട്ടിപ്പിയ്ക്കൽ കമ്മീഷൻ ചെയ്യുന്നതോടെ കേരളം മുഴുവനും ഇരട്ടപ്പാതയാകും. അതിന്റ ഗുണം പൂർണമായും ലഭിക്കുന്നതിന് ഷൊർണൂർ യാർഡിൽ നിന്നും പാലക്കാട്ടേക്ക് കേവലം 1 കിലോമീറ്ററും തൃശ്ശൂർ ഭാഗത്തേക്ക് 1.2 കിലോമീറ്ററും ചെറിയ ദൂരം ഒറ്റവരി പാതയാണ്. അതുകൂടി ഇരട്ടിപ്പിയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ്, സംസ്ഥാന പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷൊർണൂർ, എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
കോട്ടയം-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ കമ്മീഷൻ ചെയ്യുന്നതോടെ ആ റൂട്ടിൽ തീവണ്ടികൾ ക്രോസ്സിങ്ങിന് ( സിഗ്നൽ) വേണ്ടി നിർത്തിയിടുന്നത് ഒഴിവാകും.
ജൂൺ ഒന്നിന് ചേരുന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ സമയ പുനക്രമീകരണം നടത്തിയാൽ മംഗലാപുരം – തിരുവനന്തപുരം സെക്ടറിൽ കൂടുതൽ തീവണ്ടികളും വേഗത്തിലും കുറഞ്ഞ സമയത്തിനും ഓടിക്കാൻ കഴിയും.
ഇതേ റൂട്ടിൽ മുൻകാല റെയിൽവേ ബഡ്ജറ്റുകളിൽ അനുവദിച്ച് സർവേ നടത്തിയ എറണാകുളം – ഷൊർണുർ – മംഗലാപുരം മൂന്നാം വരി പാത നിർമിച്ചാൽ ഇപ്പോഴത്തെ റണ്ണിംഗ് സമയം നേർപകുതിയായി കുറക്കാൻ കഴിയും. ഈ പദ്ധതിക്കാണ് റെയിൽവേ മുൻഗണന നൽകേണ്ടതെന്നും അതിനുവേണ്ടിയാണ് കേരള സർക്കാരും ജനപ്രതിനിധികളും യാത്രാ സംഘടനകളും റെയിൽവേ മന്ത്രാലയത്തിലും ബോർഡിലും മറ്റു ബന്ധപ്പെട്ടവരിലും സമ്മർദ്ദം ചെലുത്തേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു