പാലക്കാട്
ഓണത്തിന് കേരളത്തിലേക്ക് മായംകലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തിയിൽ ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി. ചിറ്റൂരിൽ ക്ഷീരസംഘങ്ങളിലേക്ക് തമിഴ്നാട്ടിലെ പാൽ എത്തിച്ച് ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന. വിജിലൻസ് നിരീക്ഷണവും ശക്തമാക്കി.
ഓണത്തിന് കൂടുതൽ പാൽ വിൽപ്പന ഉണ്ടാകാറുണ്ട്. ഇത് മുന്നിൽകണ്ടാണ് ഗുണമേന്മയില്ലാത്ത പാൽ അതിർത്തി കടത്തുന്നത്. പല പേരുകളിലാണ് പാൽ വിൽപ്പന. ക്രമക്കേട് പിടികൂടാൻ സ്ഥിരമായ പാൽപരിശോധനകേന്ദ്രം മീനാക്ഷീപുരം ചെക്ക്പോസ്റ്റിൽ മാത്രമാണുള്ളത്.
ഓണത്തിന് മുന്നോടിയായി ഇവ മറ്റ് അതിർത്തികളിലേക്കും വ്യാപിപ്പിച്ചു. പ്രധാന നഗരങ്ങളിലെ കടകളിൽനിന്ന് പാൽ ശേഖരിച്ചും പരിശോധിക്കും. ബേക്കറി, ചായക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ അധികൃതർ പരിശോധിക്കുന്നതിനാൽ കടയുടമകൾക്ക് അപ്പോൾത്തന്നെ പാലിന്റെ ഗുണമേന്മ അറിയാം. പരിശോധനയ്ക്കായി സിവിൽ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബും സജ്ജമാണ്.
പാലിനുപുറമെ ഓണവിപണി ലക്ഷ്യമിട്ട് മായംകലർന്ന വെളിച്ചെണ്ണയും അതിർത്തി കടന്നെത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങി. കേരളത്തിലേക്കുള്ള ഊടുവഴികളിലും അധികൃതരുടെ പരിശോധനയുണ്ട്.
പരിശോധന വ്യാപിപ്പിക്കും
ഓണം അടുക്കുന്നതോടെ കൂടുതൽ അതിർത്തികളിൽ പരിശോധന വ്യാപിപ്പിക്കും. ഗുണമേന്മയുള്ള പാൽ മാത്രമേ അതിർത്തി കടക്കുവെന്ന് ഉറപ്പിക്കാനാണ് ലക്ഷ്യം. ഊടുവഴികളിലൂടെയാണ് വ്യാജൻ എത്തുന്നത്. ഒരിടത്ത് പരിശോധന തുടങ്ങിയാൽ മറ്റൊരു വഴി കണ്ടെത്തുന്നു.
–