പാലക്കാട്കോഴിക്കോട്–-പാലക്കാട് ദേശീയപാത (66)ലെ താണാവുമുതൽ കരിങ്കല്ലത്താണിവരെയുള്ള ഭാഗം മാർച്ച് പകുതിയോടെ നിർമാണം 80 ശതമാനവും പൂർത്തിയാകും. ആകെയുള്ള 46.72 കിലോമീറ്ററിൽ 39.92 കിലോമീറ്ററിലെ നിർമാണപ്രവൃത്തികളാണ് പൂർത്തിയാകുക. ടാറിങ്ങും സിഗ്നൽ വരയ്ക്കലും ചെറിയ റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് കയറുമ്പോഴുള്ള ഹബ്ബ് സ്ഥാപിക്കൽ എന്നിവ അടങ്ങുന്ന 39.92 കിലോമീറ്റർ ദൂരത്തെ പ്രവൃത്തി പൂർണമായി തീരും. കെഎസ്ഇബിയുടെയും ജല അതോറിറ്റിയുടെയും പാതയോരത്തെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നടപടി വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ്ക്ക് നിർദേശം നൽകി. മാർച്ച് അവസാനത്തോടെ 46.72 കിലോമീറ്റർ പാത പൂർണമായും നവീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചത്. എന്നാൽ സ്ഥലമെടുപ്പ് പ്രശ്നമായി. വിവിധ പ്രദേശങ്ങളിലായി 6.8 കിലോ മീറ്റർ സ്ഥലം ഏറ്റെടുക്കാനുണ്ട്. ഇതാണ് നിർമാണത്തെ പ്രതിസന്ധിയിലാക്കിയത്. മാർച്ചിനുമുമ്പ് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പ്. മഴക്കാലത്തിനുമുമ്പ് റോഡുപണി 90 ശതമാനവും പൂർത്തിയായില്ലെങ്കിൽ അടുത്ത വേനൽക്കാലംവരെ കാത്തിരിക്കേണ്ടി വരും. ഇത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് റവന്യു, പൊതുമരാമത്ത് വകുപ്പുകൾ. 173 കോടി രൂപ ചെലവിലാണ് ദേശീയപാത നിർമിക്കുന്നത്.