പാലക്കാട്
ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മിൽമയുടെ മലബാർ മേഖലാ യൂണിയന് കീഴിലെ 557 ക്ഷീരസംഘങ്ങളെ ബാധിക്കും.
പാൽ വിൽപ്പനയിലൂടെ സാമ്പത്തിക വർഷം 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള 482 സംഘങ്ങളാണ് യൂണിയന് കീഴിലുള്ളത്. ഇതിന് പുറമെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന, മറ്റ് വരുമാനങ്ങൾ എന്നിവയിലൂടെ 50 ലക്ഷം വരുമാനമുള്ള 75 സംഘങ്ങളുണ്ട്. ഇവരെയെല്ലാം കേന്ദ്രതീരുമാനം ബാധിക്കും. കേന്ദ്ര തീരുമാന പ്രകാരം സാമ്പത്തിക വർഷം 50 ലക്ഷം രൂപയിൽ കൂടുതൽ വിൽപ്പനയുള്ള സംഘങ്ങൾ ആദായനികുതിയുടെ പരിധിയിൽ വരും. ആദായ നികുതി അടയ്ക്കുന്നതോടെ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതെയാകും എന്നതാണ് ആശങ്ക.
സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്ക് പെൻഷൻ, മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ബോണസ് എന്നിവയെല്ലാം നൽകുന്നുണ്ട്. ഓരോ സംഘങ്ങളുടെയും ലാഭ വിഹിതത്തിൽനിന്നാണ് പണം കണ്ടെത്തിയിരുന്നത്. ലാഭത്തിന്റെ 20 ശതമാനം ആദായ നികുതിയായി അടക്കണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിൽമയ്ക്ക് കീഴിലെ സംഘങ്ങൾക്ക് പുറമെയുള്ള ക്ഷീര സംഘങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണ് കേന്ദ്ര നിർദേശം