എത്രകാലം കമന്റ് ബോക്‌സ് പൂട്ടിവെക്കാന്‍ പറ്റും
—– അസീസ് മാസ്റ്റർ —–
പണ്ട് കാലത്ത് പരാതികള്‍ നേരിട്ടെത്തി അധികാരികളോട് അറിയിക്കുകയും പ്രശ്‌ന പരിഹാരത്തിനായി കാത്തുനില്‍ക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ഇന്ന് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയൊടൊപ്പം സമൂഹമാധ്യമങ്ങള്‍ കൂടി ശക്തിപ്രാപിച്ചതോടെ, പരാതികളും നിര്‍ദ്ദേശങ്ങളും എവിടെ നിന്ന് പോലും സെക്കന്‍ഡുകള്‍ കൊണ്ട് അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ എല്ലാവര്‍ക്കും കഴിയുന്നു. ഇതൊക്കെ കൊണ്ടാവണം, ഡിജിറ്റല്‍ ഇന്ത്യയെന്നും നൂതന സാങ്കേതിക വിദ്യകളുടെ പുത്തന്‍ കാലമാണിതെന്നും ഭരണകൂടങ്ങള്‍ അവകാശപ്പെടുന്നത്. കലക്ടര്‍മാരോടും മന്ത്രിമാരോടും എം.എല്‍.എമാരോടുമൊക്കെ പറയാനുള്ളത് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാദ്ധ്യമങ്ങളിലെ കമന്റ് ബോക്സിലൂടെ ജനങ്ങള്‍ക്ക് പറയാനുള്ളത് പറയും. ചിലപ്പോള്‍ വിമര്‍ശന കൂമ്പാരങ്ങളുമായിരിക്കും. ഇത്തരം കമന്റുകള്‍ക്ക്, ഭരണനിര്‍വഹണത്തിലുള്‍പ്പടെ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാനും പറ്റിയിട്ടുണ്ട്. ജനങ്ങളുടെ പരാതികള്‍ അധികാരികള്‍ സമൂഹമാദ്ധ്യമങ്ങളുലൂടെ കേള്‍ക്കുകയും പരാതിക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഈയൊരു സംവിധാനത്തെ ആലപ്പുഴക്കാര്‍ക്ക് നിഷേധിച്ചിരിക്കുകയാണ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടുന്നതിനിടെയാണ് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റത്. ഇതില്‍ പ്രതിഷേധവും വിമര്‍ശനവും ആലപ്പുഴ കല്ക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് കമന്റിലൂടെ പലരും അറിയിച്ച് തുടങ്ങിയതോടെയാണ്, വിമര്‍ശനശരങ്ങളെ ഭയന്ന് ഫേസ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് ഓഫ് ചെയതുകൊണ്ടാണ് ശ്രീറാം പ്രതിരോധം തീര്‍ത്തിരിക്കുന്നത്. മുന്‍ കലളക്ടര്‍മാര്‍ ചുമതലയിലിരുന്നപ്പോള്‍ ഇതേ പേജിലൂടെ ജനങ്ങള്‍ ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത് സാദ്ധ്യമല്ല. കമന്റ് ബോക്സ് ഓഫ് ചെയ്ത് വയ്ക്കാന്‍ ഇത് ശ്രീറാം വെങ്കിട്ടരാമന്റെ പേഴ്സണല്‍ അക്കൗണ്ട് അല്ലെന്നിരിക്കെ, തന്റെ സ്ഥാനാരോഹണത്തിലുള്ള ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഒഴിവാക്കാന്‍, കമന്റ് ബോക്‌സ് അടച്ചുവെച്ചത്, തെറ്റായ കീഴ്‌വഴക്കം തന്നെയാണെന്നതില്‍ യാതൊരു സംശയവുമില്ല. ജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിക്കുന്ന എളുപ്പവഴിയാണ് പുതുതായി ചുമതലയേറ്റ ശ്രീറാം തടഞ്ഞിരിക്കുന്നതിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ നടപടിയ്ക്കെതിരെ ശബ്ദിക്കാതെയിരിക്കാന്‍ കമന്റ് ബോക്‌സ് അടച്ചിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഓര്‍ക്കുക തന്നെ വേണം.
എത്രകാലം ഇങ്ങനെ കമന്റ് ബോക്‌സ് അടച്ചിട്ട് ജനരോഷത്തെ പ്രതിരോധിക്കാനാവും. ജനങ്ങളുടെ അംഗീകാരങ്ങള്‍ക്ക് പുറമെ വിമര്‍ശനങ്ങളും അധികാരികള്‍ കേള്‍ക്കണമെന്നത് ശ്രീറാം വെങ്കിട്ടരാമന്‍ മറന്നെങ്കില്‍ അത് ഒന്ന് ഓര്‍മിക്കുന്നതും ഉചിതമായിരിക്കും. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഒപ്പം സമൂഹമാധ്യമങ്ങളും നിലവിലെ കളക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്ന് ചുമതലയേറ്റെടുത്ത ശ്രീറാമിനെതിരേ ശക്തമായ വിയോജിപ്പുകളാണ് രേഖപ്പെടുത്തുന്നത്. അതിനാല്‍, കലക്ടറുടെ ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് മാത്രം ബ്ലോക്കാക്കിയത് കൊണ്ടുമാത്രം വിശുദ്ധനാക്കപ്പെടില്ലെന്ന തിരിച്ചറിവില്‍, കമന്റ് ബോക്‌സ് തുറന്ന് കൊടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവസരമൊരുക്കുകയാണ് വേണ്ടത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും വകവെച്ചുതരുന്ന നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.