—– അസീസ് മാസ്റ്റർ —
പലവിധത്തില്‍ കീശ ചോരുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് നാമുള്ളത്. നമ്മുടെ തൊട്ടടുത്ത അയല്‍രാജ്യമായ ശ്രീലങ്കയുടെ ആശങ്കകള്‍ക്കൊപ്പം നമ്മുടെ ജീവിതവും ആ ജനതയെ പോലെ ആയിത്തീരുമെന്ന ഭയമാണ്, സാമ്പത്തിക രംഗത്തെ ചില സൂചനകള്‍ കുറച്ച് നാളുകളായി വിരല്‍ചൂണ്ടുന്നത്. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാത്തിനും ക്ഷാമമാണ് ശ്രീലങ്കയ്ക്ക് പറയാനുള്ളതെങ്കില്‍ വിലക്കയറ്റമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മാത്രം. കോവിഡും മറ്റു സാഹചര്യങ്ങള്‍ കൊണ്ടും അരക്ഷിതാവസ്ഥയിലായ ജനങ്ങളുടെ കീശ ചോരുന്ന വിധമാണ്, നിത്യോപയോഗ സാധനങ്ങളിന്മേലുള്ള വിലഭാരം. ജി എസ് ടി പരിഷ്‌ക്കരണത്തിലുള്ള വിലക്കയറ്റവും നമ്മുടെ കീശ ചോര്‍ത്തുന്നു. എല്ലാ ഭാരവും പേറിയുള്ള മുള്‍പ്പാതയിലൂടെയാണ് ഇന്ത്യയുടെ സാമ്പത്തിക രംഗമെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ളതുമാണ്. ജി എസ് ടി, നോട്ട് നിരോധനം, മാരകരോഗപകര്‍ച്ച എന്നിവ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മെല്ലെ കരകയറാനുള്ള ശ്രമത്തിനിടയിലാണ്, വിദേശനാണയത്തില്‍ കുറവ് രേഖപ്പെട്ടു തുടങ്ങിയത്. ഇപ്പോള്‍, ഡോളറിനെതിരെ രാവിലെ രൂപ 80 മറികടന്നുവെന്ന അപകടകരമായ മറ്റൊരു വെല്ലുവിളിയും നമുക്ക് മുന്നിലുണ്ട്. കഴുത്തോളം കടത്തില്‍ രാജ്യവും അതിന്റെ ഭവിഷ്യത്തില്‍ ജനങ്ങളും ചേരുംപടി ചേരുമ്പോള്‍, യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കാന്‍ വര്‍ഗീയപരമായ ചേരിതിരിവുകള്‍ക്കും രാഷ്ട്രീയ കുതിരക്കച്ചവടത്തിലും ശ്രദ്ധ ചെലുത്തുന്നുവെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമാവുമ്പോള്‍, വാക്കുകള്‍ക്ക് പോലും നിയന്ത്രണമേര്‍പ്പെടുത്തി പ്രതിച്ഛായയെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കേരള സര്‍ക്കാറും ഏകാധിപത്യത്തിന്റെ വഴികളാണ് ഇഷ്ടപ്പെടുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പെരുമാറ്റവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം 79.99 രൂപ എന്ന നിലയിലേയ്ക്കു താഴ്ന്നശേഷം 79.98ലാണ് ഡോളര്‍ ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ 79.76ല്‍ വ്യാപാരം ആരംഭിച്ചു പൊടുന്നനെ 80.03 എന്ന തകര്‍ച്ചയിലെത്തി. പിന്നീട് 79.98 എന്ന നിലയിലേയ്ക്കു തിരിച്ചു വന്നിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ രൂപയുടെ തകര്‍ച്ച തുടര്‍ന്നേക്കാം എന്നാണ് വിലയിരുത്തല്‍. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ ഡോളറിന്റെ വില 80നു മുകളില്‍ എത്തിയിരുന്നു. ഡോളര്‍ വില 74 രൂപയായിരുന്നത് 78 രൂപയാകാന്‍ അഞ്ചു വര്‍ഷം എടുത്തെങ്കില്‍ അത് 80ലേയ്ക്ക് എത്താന്‍ ഒരു മാസം മാത്രമാണ് എടുത്തത് എന്നത് ആശങ്കയുണ്ടാക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയ്ക്കുണ്ടായ വര്‍ധനവിലൂടെ വ്യാപാരക്കകമ്മി ഉയര്‍ന്നതും ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപം പിന്‍വലിക്കപ്പെട്ടതും രൂപയ്ക്കു തിരിച്ചടിയായി. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതി പലമടങ്ങു വര്‍ധിച്ചത് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയ്ക്കു കാരണമാണെന്ന് വിപണി വിദഗ്ധന്‍ അഭിലാഷ് പുറവന്‍തുരുത്തില്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ക്രൂഡോയിലിനായി ചെലവാക്കിയതിന്റെ ഇരട്ടി ഈ വര്‍ഷം ക്രൂഡോയിലിനു ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. വരും ദിവസങ്ങളില്‍ രൂപയുടെ വില ഒരുപക്ഷെ 80.20 എന്ന നിലയിലുള്ള തകര്‍ച്ച രേഖപ്പെടുത്തിയേക്കാം എന്നാണ് കരുതുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം രാജ്യത്തിന്റെ വ്യാപാരക്കമ്മി 20.46 ബില്യന്‍ ഡോളറായിരുന്നെങ്കില്‍ മേയില്‍ അത് 23.3 ആയി. കഴിഞ്ഞ മാസം അത് 25.6 ബില്യന്‍ ഡോളറിലെത്തി. 2021 ജൂണില്‍ സ്വര്‍ണത്തില്‍ 969 ദശലക്ഷം ഡോളറിന്റെ ഇറക്കുമതി ഉണ്ടായെങ്കില്‍ ഈ ജൂണില്‍ അത് 2.6 ബില്യനായി വളര്‍ന്നു. 169 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കല്‍ക്കരി 2021 ജൂണില്‍ 1.8 ബില്യന്‍ ആയിരുന്നു ഇറക്കുമതിയെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 6.4 ബില്യന്‍ണ്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയവും മതവും പ്രാദേശികവാദവും കൊണ്ട് നമുക്കുചുറ്റുമുള്ള ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, അടിസ്ഥാനശിലയായ സാമ്പത്തികരംഗത്തെ കിതപ്പും ക്ഷീണവും ശ്രദ്ധിക്കാതിരുന്നാല്‍, ഒരു പക്ഷെ, നമുക്ക് മുന്നിലുള്ള ജീവിതം കൂടുതല്‍ ദുസ്സഹമാവുകയേയുള്ളുവെന്ന തിരിച്ചറിവ് വേണം. എല്ലാവര്‍ക്കും സമാധാനപരമായ നല്ലൊരു ഭാവിയെ ആശംസിക്കുന്നു. ശുഭ സായാഹ്നം.
ജയ്ഹിന്ദ്.