മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത സിനിമ റിലീസ് ആയി
പട്ടാമ്പി: സാമ്പത്തിക താല്പര്യങ്ങളെ അതിജീവിച്ച് ലാഭ ചിന്തയില്ലാതെ,ഒരുകൂട്ടം നാട്ടു കലാകാരന്മാർ ഒരുക്കിയ നിർമാതാവില്ലാത്ത സിനിമ ‘പാട്ടുപെട്ടി’ ഓണ്‍ലൈനില്‍ റിലീസ് ആയി.കോഴിക്കോട് ദേവദാസ് ഗംഭീരമായി വയലിൻ വായിച്ചാണ് പ്രദർശനോദ്‌ഘാടനം നടത്തിയത്.തിരൂർ സംഘം ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ പ്രദർശനത്തിലും സിനിമ അവലോകനത്തിലും ജ്വാല ഫിലിം സൊസൈറ്റി പ്രസിഡന്റ് പി.വി.ഉണ്ണികൃഷ്ണൻ,സംവിധായകൻവൈശാഖൻ വടകര,പാട്ട്പെട്ടിയുടെ സംവിധായകൻ മിഥുൻ മനോഹർ, തിരക്കഥ ഒരുക്കിയ ഭാസ്ക്കരൻ കരിങ്കപ്പാറ, തിരക്കഥാകൃത്തുക്കളായ രാംലാൽ കാട്ടുപറമ്പിൽ,സന്തോഷ് ചിറ്റിലേടത്ത് തുടങ്ങിയവർ സംസാരിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രഹേളിക ബഷീർ പുരസ്‌ക്കാര വിതരണം നടത്തി.സമദ് കല്ലടിക്കോട്,ഉണ്ണി ഉഗ്രപുരം,സുവിത്ത് എസ്.നായർ,രമേശ് പരപ്പനങ്ങാടി തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി. 1980 കാലത്തെ ഗ്രാമീണ ജീവിതം എന്ന ആശയത്തിൽ,പച്ചപ്പും ഹരിതാഭയും പ്രണയ ജീവിതവും നിറഞ്ഞ ഈ സിനിമ അന്താരാഷ്ട്ര ചലച്ചിത്ര വേദികൾ കൂടി മുന്നിൽ കണ്ട് ഒരുക്കിയതാണ്.ജീവിതമേൽപ്പിച്ച കനത്ത ക്ഷതങ്ങളുടെ തീരാവേദനയുമായി പാട്ട് പെട്ടിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് പാടുന്ന പ്രേമൻ (ആർ.കെ.താനൂർ) എന്ന ഗായകനും,സരിത(ഊർമിള) എന്ന് പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രം.ഗ്രാമത്തിനുള്ളില്‍ പറയപ്പെടുന്ന സാധാരണമായ കഥയ്ക്ക് വിശാലമായ നിഷ്കളങ്കതയുണ്ട്.എഴുത്തുകാരും നാടക കലാകാരന്മാരും ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.സുധാകരൻ ചൂലൂർ, മധു ആദൃശ്ശേരി എന്നിവരാണ് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ പാട്ടിന്റെ രചയിതാക്കൾ.പരപ്പനങ്ങാടി കോവിലകം, കരിങ്കപ്പാറ,തെന്നല,പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘പാട്ടുപെട്ടി ’ചിത്ര രശ്മി പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനൽ വഴിയും പ്രേക്ഷകരിക്കെത്തിക്കുന്നുണ്ട്.സാമൂഹ്യമായ നല്ല ആശയം പറയുന്ന സിനിമകൾ ഇനിയും ആവിഷ്‌കരിക്കുമെന്ന് ചിത്രരശ്മി പ്രൊഡക്ഷൻസ് അറിയിച്ചു.
ചിത്ര രശ്മി പ്രൊഡക്ഷൻസിന്റെ പാട്ടുപെട്ടി സിനിമയുടെ അണിയറ പ്രവർത്തകർ