സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് ചിറ്റൂർ നിയോജകമണ്ഡലത്തിൽ നിന്ന് 33878 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ സർക്കാറിൻ്റെ കാലഘട്ടത്തിൽ(2019-2021) ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കെ കൃഷ്ണൻകുട്ടി വിജയിച്ചത്.
സോഷ്യലിസ്റ്റ് നേതാവായ കെ. കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്.
ചിറ്റൂര്‍ എഴുത്താണിയില്‍ 1944 ഓഗസ്റ്റ് 13ന് കുഞ്ഞുകുട്ടിയുടേയും ജാനകിയുടെയും മകനായാണ് കെ. കൃഷ്ണൻകുട്ടി ജനിച്ചത്. ചിറ്റൂരിനെ പ്രതിനിധീകരിച്ച് അഞ്ചാംതവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. 1980, 1982, 1991, 2016 വര്‍ഷങ്ങളിലാണ് മുമ്പ് ചിറ്റൂരിന്റെ ജനപ്രതിനിധിയായിട്ടുള്ളത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ 1964 ലാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം, നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍, ജനതാ പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, 1970 മുതല്‍ പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, അഗ്രികള്‍ചര്‍ പ്രൊസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, സംസ്ഥാന കാര്‍ഷിക നയ രൂപീകരണ സമിതി ചെയര്‍മാന്‍ (2011-2016) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂലത്തറ റെഗുലേറ്റർ നവീകരണം, വിവിധ കുടിവെള്ള വിതരണ പദ്ധതികൾ, അന്തർസംസ്ഥാന വാട്ടർ ഹബ് തുടങ്ങിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ മന്ത്രിസഭാ കാലയളവിൽ നടപ്പാക്കിയത്.
വിലാസിനിയാണ് ഭാര്യ. കെ. ലത, കെ. നാരായണന്‍കുട്ടി, കെ. അജയന്‍, കെ. ബിജു എന്നിവർ മക്കള്‍.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










