പാലക്കാട്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ വി കെ ശ്രീകണ്ഠന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീകണ്ഠൻ രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസിന്റെ വിവിധ കോണിൽനിന്ന് ഇതിനകം ഉയർന്നു.
ഉറപ്പുള്ള വാർഡുകൾ പലതും നഷ്ടപ്പെട്ടതിനുപിന്നിൽ ഡിസിസി പ്രസിഡന്റിന്റെ ധാർഷ്ട്യവും ഏകാധിപത്യവുമാണെന്ന് ജില്ലാ നേതാക്കൾ ഉൾപ്പെടെ കുറ്റപ്പെടുത്തി. മാത്രമല്ല, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഡിസിസി പുനഃസംഘടനയ്ക്ക് കോൺഗ്രസ് സംസ്ഥാന നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. ലോക്സഭാ അംഗം, ഡിസിസി പ്രസിഡന്റ് എന്നീ ഇരട്ട പദവി ശ്രീകണ്ഠൻ കൈകാര്യം ചെയ്യുന്നത് കെപിസിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. ശ്രീകണ്ഠൻ വിരുദ്ധ ചേരിയിലുള്ളവർ ഇത് ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്.
ജില്ലയിലെ എ, ഐ ഗ്രൂപ്പ് സമവാക്യം തെറ്റാതിരിക്കാനാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീകണ്ഠന് പ്രത്യേക ഇളവുനൽകി ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ സംസ്ഥാന നേതൃത്വം അനുവദിച്ചത്. എന്നാൽ, ഇത് അനിശ്ചിതമായി തുടരുന്നത് ജില്ലയിലെ സംഘടനയെ ദുർബലപ്പെടുത്തുന്നതായാണ് ആക്ഷേപം.
ഇരട്ടപ്പദവി വഹിക്കുന്നതിനാൽ എംപിയെന്ന നിലയിലുള്ള പ്രവർത്തനവും കാര്യക്ഷമമാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. എംപി എന്ന നിലയിൽ യുഡിഎഫിനോ കോൺഗ്രസിനോ ഗുണമുണ്ടാക്കാനായില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന
പലയിടത്തും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വ്യാപകമായി വിമതപ്പട രംഗത്തുണ്ടായിരുന്നു. പട്ടാമ്പി, ചിറ്റൂർ–-തത്തമംഗലം, പാലക്കാട്, ഷൊർണൂർ, ചെർപ്പുളശേരി നഗരസഭകളിലും ഷോളയൂർ, അഗളി, പഞ്ചായത്തുകളിലും കൊല്ലങ്കോട് ബ്ലോക്കിലും ഉൾപ്പെടെ യുഡിഎഫിലെ പോരും കൂടിയിട്ടുണ്ട്.
ജയസാധ്യതയുള്ളവരെ പരിഗണിക്കാതെ സ്വന്തം താൽപ്പര്യത്തിന് ഡിസിസി പ്രസിഡന്റ് മുൻതൂക്കം നൽകിയതാണ് തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്നും ആരോപണമുണ്ട്. വരും നാളുകളിൽ പാർടിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അവലോകനത്തിൽ കടുത്ത കടന്നാക്രമണമായിരിക്കും ശ്രീകണ്ഠൻ നേരിടേണ്ടിവരിക. കെപിസിസി ഇടപെടൽ വരുന്നതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനവും നഷ്ടമായേക്കും.