സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം ബെഡുകൾ കോവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കാൻ നിർദ്ദേശം. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം എംപാനൽഡ് ചെയ്യപ്പെട്ട ജില്ലയിലെ 14 സ്വകാര്യ ആശുപത്രികളിലെ ആകെ ബെഡിന്റെ 25 ശതമാനവും ആകെ ഓക്സിജൻ ബെഡിന്റെ 25 ശതമാനവും ആകെ ഐസിയു ബെഡിന്റെ 25 ശതമാനവും കോവിഡ് ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ മൃണ്മയി ജോഷി സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി. അത്താണി, നെന്മാറ അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെൽ കെയർ ആശുപത്രികൾ, കരുണ മെഡിക്കൽ കോളേജ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവയ്ക്കാണ് നിർദ്ദേശം നൽകിയത്. ബി, സി കാറ്റഗറിയിൽ ഉൾപ്പെട്ട ഗുരുതര രോഗബാധിതരെ കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ ചികിത്സയ്ക്ക് നിർദ്ദേശിക്കുന്നത്.