പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്. 47 പീരങ്കി ഉണ്ടകളാണ് മണ്ണിനടിയിൽ നിന്നും കണ്ടെടുത്തത്. കോട്ടയ്ക്ക് അകത്ത് സ്ഥിതി
ചെയ്യുന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. പുതിയ പൈപ്പ് ലൈൻ ഇടുന്നതിനായി മണ്ണിൽ കുഴിച്ചപ്പോഴാണ് തൊഴിലാളികൾ പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്. തുടർന്ന് ഈ ഭാഗത്ത് ഖനനം നടത്തിയപ്പോഴാണ് കൂടുതൽ പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്.
മൈസൂർ രാജാവായിരുന്ന ഹൈദരലി നിർമ്മിച്ച കോട്ടയാണിത്. പിന്നീട് ബ്രിട്ടീഷുകാരും കോഴിക്കോട് സാമൂതിരിയുമെല്ലാം കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇവരുടെ കാലത്ത് സൂക്ഷിച്ച പീരങ്കി ഉണ്ടകളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിന്റെ കാലപ്പഴക്കം നിർണയിക്കേണ്ടതുണ്ട്. . ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചതായി ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ കോട്ടയ്ക്കകത്ത് നടക്കുന്ന ചടങ്ങിൽ പീരങ്കിയുണ്ടകൾ പ്രദർശിപ്പിക്കും.