സ്വകാര്യ ബസ് സർവീസ് ഗുരുതര പ്രതിസന്ധിയിലേക്ക്. ജനുവരി ഒന്നുമുതൽ ബസ് സർവീസ് നിർത്തേണ്ടി വരുമെന്നാണ് ഉടമകൾ പയുന്നത്. ഈ മാസം 31ന് മുമ്പ് ബസുകൾ അറ്റകുറ്റപ്പണി നടത്തി മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.
ബസിന് പെയിന്റ് അടിക്കൽ, ടയർ മാറ്റൽ, മറ്റ് അറ്റകുറ്റപ്പണി എന്നിവയ്ക്ക് ഒരുലക്ഷത്തോളം രൂപ വേണം. കൂടാതെ ജനുവരി ഒന്നു മുതൽ ബസുകളിൽ ജിപിഎസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ഘടിപ്പിക്കാൻ കുറഞ്ഞത് പതിനായിരം രൂപ ചെലവുണ്ട്. ഒപ്പം തന്നെ 31നകം നികുതിയുമടയ്ക്കണം. മാർച്ച് 31ന് മുമ്പാണ് യഥാർഥത്തിൽ നികുതി അടയ്ക്കേണ്ടിയിരുന്നത്. കോവിഡിനെ തുടർന്ന് ഇത് ഈ മാസം 31 വരെ ദീർഘിപ്പിച്ച് നൽകിയിരുന്നു. 50 ശതമാനം നികുതി സർക്കാർ കുറച്ചു നൽകിയിട്ടുണ്ടെങ്കിലും 2019 മാർച്ച് മുതൽ 2020 ഡിസംബർ വരെ വലിയ തുക അടയ്ക്കേണ്ടി വരും.
കൂടാതെ ബസ് പെർമിറ്റ് പുതുക്കാനുള്ള അവസാന തീയതിയും 31 വരെയാണ്. എല്ലാകൂടി ഒന്നര ലക്ഷത്തിലേറെ രൂപ വേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ എല്ലാ ബസുകാർക്കും ഇവയെല്ലാം നടത്തുക ബുദ്ധിമുട്ടാണ്.
കോവിഡിന്റെ തുടക്കത്തിൽ പൊതുഗതാഗതം നിർത്തിവച്ചിരുന്നു. ലോക്ക്ഡൗൺ ഇളവ് വന്നതിനെ തുടർന്ന് ഘട്ടംഘട്ടമായി ബസുകൾ സർവീസ് പുനരാരംഭിച്ചു. 70 ശതമാനത്തോളം ബസുകൾ ഇപ്പോൾ നിരത്തിലുണ്ട്. പ്രതിസന്ധിക്കിടെ നിർത്തിവച്ച സ്വകാര്യ ബസ് സർവീസുകൾ ഇനിയും പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. ഓടുന്ന ബസുകൾ തന്നെ നഷ്ടത്തിലാണ്.
കൂടുതൽ ബസുകൾ ഓടുകയും യാത്രക്കാർ കുറയുകയും ചെയ്തതിനാൽ ഡീസലടിക്കാനുളള പണം പോലും കിട്ടാതെയാണ് പല ബസുകളും സർവീസ് നടത്തുന്നത്.