നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി
പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്ന് നഗരസഭ അറിയിച്ചാൽ സംസ്ഥാന സർക്കാർ അത് ഏറ്റെടുത്തു നടപ്പാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ എ കെ ബാലൻറെ പ്രസ്താവന ബാലിശവും തികച്ചും രാഷ്ട്രീയ പ്രേരിതവുമാണ് എന്ന് നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.
അഞ്ചു വർഷം മന്ത്രിയായിരുന്ന നേതാവ് പാലക്കാട് നഗരത്തിൻറെ വികസനത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം.
ആധുനിക മാലിന്യ സംസ്കരണ പ്ലാൻറ് എന്ന സ്വപ്ന പദ്ധതിക്ക് നിഷേധാത്മക നിലപാടാണ് മുൻ സംസ്ഥാന സർക്കാർ കൈക്കൊണ്ടത്.
അമൃത് പദ്ധതി നടപ്പാക്കുന്നതിൽ പാലക്കാട് നഗരസഭ നാലാം സ്ഥാനത്താണ്. 27% മാത്രം പണി പൂർത്തീകരിച്ച സിപിഎം ഭരിക്കുന്ന കൊല്ലം കോർപ്പറേഷൻ ആണ് ഏറ്റവുമൊടുവിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്നത് എന്ന് സിപിഎം നേതാക്കന്മാർ മനസ്സിലാക്കണം.
വികസനത്തിൻറെ കാര്യത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഭാരതീയ ജനതാ പാർട്ടിയുടെ നയം.
പാലക്കാട് നഗരത്തിൻറെ വികസന കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്ന് മെഡിക്കൽ കോളേജിൽ മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിൽ സ്വീകരിച്ചിട്ടുള്ള നിലപാട് വ്യക്തമാക്കുന്നത്. സുപ്രീം കോടതിയുടേയും ഗ്രീൻ ട്രൈബ്യൂണലിൻറെയും വിധി പ്രകാരവും സംസ്ഥാന സർക്കാറിൻറെ അംഗീകാരത്തോടെയുമാണ് മെഡിക്കൽ കോളേജിന് സമീപം ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഈ പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ വേണ്ടവിധം വാക്സിനേഷൻ നടത്താൻ സാധിക്കാത്തതും കണ്ണമ്പ്ര റൈസ് പാർക്ക്, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയിലും വിറളിപൂണ്ട സിപിഎം ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങൾ കൊണ്ടുവരുന്നത് എന്ന് ശ്രീ. കൃഷ്ണദാസ് ആരോപിച്ചു.