പാലക്കാട്‌സ്വകാര്യവൽക്കരണത്തിനും കോർപറേറ്റുവൽക്കരണത്തിനും ഊന്നൽ നൽകുന്ന കേന്ദ്ര ബജറ്റിൽ പാലക്കാട് ജില്ലയ്‌ക്ക് നിരാശ. പ്രതീക്ഷിച്ച പദ്ധതികൾക്കൊന്നും തുക വകയിരുത്തിയില്ല. കോച്ച് ഫാക്ടറി സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്നതിന് വേഗം കൂടുന്നതോടെ കഞ്ചിക്കോട് ഉൾപ്പെടെയുള്ള വ്യവസായമേഖല കൂടുതൽ തകരും. ●റെയിൽവേയിൽ മുരടിപ്പ് പാലക്കാട്, ഷൊർണൂർ ജങ്ഷനുള്ള ജില്ലയ്‌ക്ക് പരിഗണന ലഭിച്ചില്ല. കോച്ച് ഫാക്ടറിക്കായുള്ള കാത്തിരിപ്പ് തുടരേണ്ടിവരും. കോച്ച് ഫാക്ടറിക്കായി വി എസ് സർക്കാർ 270 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിരുന്നു. പിന്നീട് 90 ഏക്കർ ഒഴികെയുള്ള ഭൂമി യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ തിരിച്ചേൽപ്പിച്ചു. കൊല്ലങ്കോട് –-ഗുരുവായൂർ റെയിൽപ്പാത വിദൂരസ്വപ്‌നമായി അവശേഷിക്കുന്നു.റെയിൽവേ വികസനത്തിന് 1,10,000 കോടി രൂപയാണ് നീക്കിവച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നാമമാത്രമായ വർധനമാത്രം. റെയിൽവേ സ്‌റ്റേഷനുകൾ ഉൾപ്പെടെ സ്വകാര്യ നിക്ഷേപത്തെ ആശ്രയിക്കാനാണ് മോഡി സർക്കാർ മുൻകൈ എടുക്കുന്നത്. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനുള്ള ആശ്രയമായ റെയിൽവേയിൽ സ്വകാര്യ കുത്തകകൾ കടന്നുവരുന്നതോടെ ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടാകും. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി റെയിൽവേയിൽ ജീവനക്കാരെ ഉൾപ്പെടെ വെട്ടിക്കുറയ്‌ക്കുകയാണ്. സ്വയം വിരമിക്കൽ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തടയാനുള്ള ഇടപെടൽ ബജറ്റിലില്ല. വരുംനാളുകളിൽ റെയിൽവേ മേഖലയിൽ വലിയ മുരടിപ്പാണ് ഉണ്ടാവുക.