പാലക്കാട്: സംശുദ്ധ സദ് ഭരണം എന്ന സന്ദേശവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 7, 8 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് യു ഡി എഫ് ചെയർമാൻ കളത്തിൽ അബ്ദുള്ള, കണ്വീനർ പി. ബാലഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് ഉച്ചക്ക് 12 മണിക്ക് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയായ നീലിയാട് വഴി വരുന്ന കേരളയാത്രയെ കുമരനെല്ലൂർ സെന്ററിൽ വെച്ച് യു ഡി എഫ് ജില്ലാ നേതാക്കളും തൃത്താല നിയോജകമണ്ഡലം സ്വാഗതസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.
തുടർന്ന് ആദ്യ സ്വീകരണം കുറ്റനാട് ടൗണിൽ നടക്കും. ഉച്ചകഴിഞ്ഞ് 3മണിക്ക് പട്ടാന്പി നിയോജകമണ്ഡലത്തിന്റെ സ്വീകരണം മേലെ പട്ടാന്പിയിലും ഷൊർണ്ണൂർ നിയോജകമണ്ഡലത്തിന്റെ സ്വീകരണം നാലിന് ചെർപ്പുളശേരിയിലും ഒറ്റപ്പാലം മണ്ഡലത്തിലെ സ്വീകരണം അഞ്ചിന് ശ്രീകൃഷ്ണപുരത്തും നടക്കും. വൈകീട്ട് ആറിന് മണ്ണാർക്കാട് ടൗണിൽ നടക്കുന്ന സ്വീകരണസമ്മേളനത്തോടെ ഒന്നാം ദിവസത്തെയാത്രക്ക് സമാപനമാകും. 8ന് രാവിലെ പത്ത് മണിക്ക് കല്ലടിക്കോട് സെന്ററിൽ കോങ്ങാട് മണ്ഡലത്തിന്റെ സ്വീകരണം നടക്കും. 11മണിക്ക് തരൂർ മണ്ഡലത്തിലെ സ്വീകരണം കോട്ടായിയിലും 3മണിക്ക് ആലത്തൂർ മണ്ഡലത്തിലെ സ്വീകരണം സ്വാതിജംഗ്ഷനിലും കൊല്ലങ്കോട്, നെന്മാറ നിയോജകമണ്ഡലത്തിലെ സ്വീകരണം വൈകീട്ട് 5 മണിക്ക് അണിക്കോട് സെന്ററിലും നടക്കും. 6 മണിക്ക് കോട്ടമൈതാനത്ത് നടക്കുന്ന സമ്മേളനത്തോടെ ജില്ലയിലെ ഐശ്വര്യകേരളയാത്രക്ക് സമാപനമാകും. സമാപനസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കും.