അബ്ദുൽഹക്കീം കൽമണ്ഡപം
ഒലവക്കോട്:നഗരനിരത്തുകളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ യാത്രക്കാർക്കു ഭീഷണിയാകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. രാപകലന്യേ തിരക്കേറിയ ഒലക്കോട് റെയിൽവേസ്റ്റേഷനിലും ജങ്ഷനിലെ പ്രധാന റോഡുകളും കാത്തിരിപ്പു കേന്ദ്രങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.
കുടുംബകോടതി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, പുതിയ റോഡ് എന്നിവിടങ്ങളൊക്കെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. ഇതിനു പുറമെ പുതിയ കാത്തിരിപ്പു കേന്ദ്രവും മുണ്ടൂർ ഭാഗത്തേക്കുള്ള ബസ്സുകൾ നിർത്തുന്നിടത്തെ കാത്തിരിപ്പു കേന്ദ്രവും തെരുവുനായ്ക്കൾ കൈയ്യടക്കിയിരിക്കുകയാണ്. കാത്തിരിപ്പു കേന്ദ്രത്തിൽ തെരുവുനായ്ക്കൾ
ഉള്ളതിനാൽ യാത്രക്കാർ ഭീതിയോടെയാണ് ബസ്സ് കാത്തു നിൽക്കുന്നത്. എത്ര തന്നെ നായ്ക്കളെ ഓടിച്ചാലും വീണ്ടും നായ്ക്കൾ കാത്തിരിപ്പു കേന്ദ്രങ്ങളിൽ വന്നു കിടക്കുന്ന സ്ഥിതിയാണ്. കാത്തിരിപ്പു കേന്ദ്രങ്ങളിൽ കിടക്കുന്ന നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചാൽ യാത്രക്കാർക്കു നേരെ കുരച്ചു ചാടുന്നതിനാൽ പലരും പ്രാണഭയത്തോടെയാണ് നിൽക്കുന്നത്. തെരുവുനായ്ക്കളെ ഭയന്ന് വിദ്യാർത്ഥികളും യാത്രക്കാരും കാത്തിരിപ്പു കേന്ദ്രത്തിനു പുറത്തു ബസ്സ് കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ജങ്ഷൻ റെയിൽവേ സ്റ്റേഷൻ കൂടിയുള്ളതിനാൽ രാപകലന്യേ ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന പ്രധാന കവല കൂടിയാണ് ഒലവക്കോട് ജങ്ഷൻ. പാലക്കാട് നഗരസഭക്കു കീഴിൽവരുന്ന പ്രദേശമായതിനാൽ തെരുവുനായ്ക്കളുടെ വിഷയത്തിൽ പരിഹാരം കാണേണ്ടത് നഗരസഭാധികൃതരാണ്. ദിനംപ്രതി വിദ്യാർത്ഥികളടക്കം നൂറുകണക്കിനു യാത്രക്കാർ വന്നു പോകുന്ന തിരക്കേറിയ ഒലവക്കോട് നഗരത്തിൽ യാത്രക്കാർക്കു ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ശല്യത്തിനു പരിഹാരം കാണണമെന്നാണ് ജനകീയാവശ്യം.
Caption:ഒലവക്കോട് ജങ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിൽ കിടക്കുന്ന തെരുവുനായ്ക്കൾ
ഫോട്ടോ:സായാഹ്നം









