കേരളത്തിന് വേണ്ടത് മന:സാക്ഷി !
നവംബർ ഒന്നിന്റെ ഈ ദിനം, വെറും കലണ്ടർ ആഘോഷമല്ല; അത് ഒരു ഓർമ്മപ്പെടുത്തലാണ് — നാം ഒരിക്കൽ സ്വപ്നം കണ്ട ഐക്യത്തിന്റെ, പുരോഗതിയുടെ, മനുഷ്യനന്മയുടെ ഓർമ്മ. 1956-ൽ ഭാഷയെ ആധാരമാക്കി രൂപം കൊണ്ട ഈ സംസ്ഥാനം, ഒരു ജനതയുടെ അഭിമാനമായിരുന്നു.
ഇന്നത്തെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും രാജ്യത്തിന് മാതൃകയായി മാറിയിരിക്കുന്നു. എന്നാൽ, അതിനൊപ്പം പച്ചപ്പിനെയും നന്മയെയും നാം പിന്നിലാക്കിയത് പോലെ, മാനവികതയേയും കാളവണ്ടി യുഗത്തിലേക്ക് തള്ളിവിടുകയാണോ എന്ന സംശയത്തിലേക്കാണ് ഓരോ ദിവസവും സംഭവിക്കുന്ന വാർത്തകൾ വിരൽ ചൂണ്ടുന്നത്.
പട്ടിണിയും പരിവട്ടവും ആരോഗ്യക്ഷയം തുടങ്ങി കേരളം നേരിട്ട ഓരോ വെല്ലുവിളികളേയും അതിജീവിച്ചത് ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തുമ്പോൾ തന്നെ, രാഷ്ട്രീയവും മതവുമായ വ്യത്യാസങ്ങൾ സമൂഹത്തെ ദുഷിപ്പിക്കുകയാണ്. ജാതി – മത – വർണ വിവേചനത്തിന്റെ മതിലുകൾ പണിത് ലജ്ജിപ്പിക്കുന്നു. ഉദാഹരണങ്ങൾ ഒരുപാട് ഉള്ളതിനാൽ രാഷ്ട്രീയ-സാമുദായിക- കോർപറേറ്റ് ലോബികൾ കേരളത്തോടും വിശേഷിച്ച് സാധാരണക്കാരോട് കാണിക്കുന്ന ക്രൂരതകൾ ഓരോന്നും അക്കമിട്ട് നിരത്തുന്നില്ല.
എങ്കിലും ഈ സാഹചര്യത്തിൽ, കേരളപ്പിറവി നമ്മോട് ചോദിക്കുകയാണ്— നാം ഇതേ കേരളത്തെക്കുറിച്ചാണോ സ്വപ്നം കണ്ടത്?
കേരളം ജനിച്ചപ്പോൾ അത് മലയാളികളുടെ ഐക്യത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ആ ഐക്യം പുനർജ്ജീവിപ്പിക്കേണ്ട സമയമാണ്. നമുക്കു മുന്നിലുള്ള ദൗത്യം, പഴയ അഭിമാനങ്ങൾ ഓർത്ത് മതിയാക്കൽ അല്ല വേണ്ടത് പുതുതായി മൂല്യങ്ങളെയും മനുഷ്യബന്ധങ്ങളെയും പുനർനിർമ്മിക്കുന്നതാവണം.
കേരളപ്പിറവി ദിനം അതിനാൽ ഒരു ഓർമ്മദിനമല്ല, മറിച്ച് ആത്മപരിശോധനയുടെ ദിനം കൂടിയാണ്. മലയാളിത്തത്തിന്റെ ആത്മാവ് മനുഷ്യസ്നേഹമാണെങ്കിൽ, അതിനെ പുനർസ്ഥാപിക്കേണ്ടത് ഇന്ന് തന്നെയാണ്.
എല്ലാവർക്കും കേരളപ്പിറവി ദിനാശംസകൾ. ജയ് ഹിന്ദ്.









