പാലക്കാട്: എസ്.ബി.ഐ പറളി ബ്രാഞ്ചില്‍ മോഷണ ശ്രമത്തിനിടെ ഒരാള്‍ അറസ്റ്റില്‍. ഓടന്നൂര്‍ വാഴപള്ളം വിളക്കുത്തല സ്വദേശി അരുണിനെ (23) ആണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പട്രോളിംഗിനിടെ ബാങ്കിന് സമീപത്ത് നിന്ന് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്.
ബാങ്കിന്റെ പിന്‍ചുവര്‍ തുരന്ന് അകത്ത് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി. ഇതിനായി മണ്ണ് മാറ്റുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മണ്ണ് മാറ്റുന്നത് കാണാതിരിക്കാനായി ബാങ്കിന്റെ പഴയ ബോര്‍ഡ് വച്ചിരുന്നു. എന്നാല്‍ ശബ്ദമുണ്ടായതോടെ ബാങ്കും പരിസരവും വിശദമായി പരിശോധിച്ചപ്പോഴാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
അരുണിന്റെ ഇടതു കാലിനു പരുക്കേറ്റിരുന്നു. കാലിൽ ശസ്ത്രക്രിയ നടത്തുന്നതിനു തുക കണ്ടെത്താനായിരുന്നു മോഷണമെന്നു പ്രതി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷം രൂപയാണ് ആവശ്യം. പ്രതിയിൽനിന്നു കമ്പിപാര, കൈക്കോട്ട്, മുളകുപൊടി, കയ്യുറ, 3 മൊബൈൽഫോൺ തുടങ്ങിയവ പിടിച്ചെടുത്തു. ധനകാര്യ സ്ഥാപനങ്ങളിൽ രാത്രി പ്രത്യേക നിരീക്ഷണം നടത്തണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്നാണു നടപടി