ഓരോ വർഷവും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലെ ഹയർ സെക്കൻ്ററി സീറ്റുകളുടെ പ്രശ്നങ്ങൾ
ഉന്നയിക്കപ്പെടുമ്പോൾ 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കലായിരുന്നു പതിവ്.കഴിഞ്ഞവർഷമത് മുപ്പത് ശതമാനം വരെയായിരുന്നു. അമ്പത് പേർക്കിരിക്കാവുന്ന ഒരു ക്ലാസ്സിൽ മലബാർ ജില്ലകളിൽ മാത്രം 65 വിദ്യാർത്ഥികൾ വരെ പഠിക്കേണ്ടി വരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഇതുവഴി കഴിഞ്ഞ കാലങ്ങളിൽ നടന്നിട്ടുള്ളത്. വരുംവർഷങ്ങളിൽ ഇപ്പണി ചെയ്യരുതെന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ ഹൈക്കോടതി കേരള സർക്കാരിനോടാവശ്യപ്പെട്ടിരുന്നതുമാണ് .ഇങ്ങനെ അശാസ്ത്രീയമായ രീതിയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ സീറ്റുകൾ വർധിപ്പിച്ച ശേഷവും കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ സീറ്റില്ലാതെ ഓരോ വർഷവും മലബാർ ജില്ലകളിൽ മെയിൻ സ്ട്രീം വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വരാറുണ്ട്.
മലബാറിലെ ആറ് ജില്ലകളിലും ഹയർസെക്കൻ്ററി , വൊക്കേഷണൽ ഹയർസെക്കൻ്ററി , ഐ.ടി.ഐ ,പോളിടെക്നിക് മുഴുവൻ ഉപരിപഠന സാധ്യതകളെടുത്താലും ആവശ്യത്തിന് സീറ്റുകളില്ല . വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഈ വിഷയത്തിൽ രേഖാമൂലം നൽകിയ മറുപടികളിൽ മലബാർ ജില്ലകളിൽ മാത്രമുള്ള ഈ സീറ്റുകുറവുകൾ മറച്ചുവെച്ച് ,തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ കൂടി ചേർത്ത സംസ്ഥാനതലത്തിലുള്ള കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലബാറിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ പ്രത്യേകം അഭിമുഖീകരിക്കാതെ വിചിത്രമായ കണക്കുകൾ നിരത്തി യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടാനാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശ്രമിക്കുന്നത്.
ആഗസ്റ്റ് രണ്ടിന് എം.എൽ.എ.മാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ,കെ.യു കേളു, സേവ്യർ ചിറ്റിലിപ്പിള്ളി ,കെ യു ജനീഷ് കുമാർ എന്നിവർ നൽകിയ ചോദ്യത്തിന് മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി ഇങ്ങനെയാണ് :" 2021 - 22 അധ്യയന വർഷം ഹയർസെക്കൻ്ററി പ്രവേശനത്തിന് സംസ്ഥാനത്തെ ജില്ലകളിൽ ലഭ്യമായ സീറ്റുവിവരം ,പ്രസ്തുത ജില്ലയിൽ ഉപരിപഠനത്തിന് അർഹരായ (എസ്.എസ്.എൽ. സി വിജയിച്ച ) വിദ്യാർഥികളുടെ എണ്ണവും അനുബന്ധമായി ചേർക്കുന്നു. പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുമുള്ളത്. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻ്ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല ."
ഈ പ്രസ്താവനക്ക് തെളിവായി മന്ത്രി വിചിത്രമായ
കണക്കുകളുടെ അനുബന്ധ പട്ടികയും നിയമസഭയിലെ ഈ രേഖാമൂലമുള്ള മറുപടിയിൽ ചേർത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്ലസ് വണിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ ശരാശരി ജില്ല തിരിച്ച് രേഖപ്പെടുത്തി അത്രയും വിദ്യാർഥികൾ മാത്രമാണ് അതത് ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവരായുള്ളൂ എന്നാണ് ഈ “ഗവേഷണപട്ടിക ” സമർഥിക്കുന്നത്. പ്ലസ് വണിന് അപേക്ഷിച്ച്, ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മാത്രം കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അഡ്മിഷൻ ലഭിക്കാത്ത മലബാറിലെ വിദ്യാർഥികൾ ഈ ശരാശരി കണക്കിന് പുറത്തായി.അവർ പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കാത്തവരോ അതിന് അർഹതയില്ലാത്തവരോ ആണെന്ന് ഗവേഷക പട്ടിക തയാറാക്കിയവർ സ്വയം തീരുമാനിച്ചൂവെന്ന് ചുരുക്കം .
തെക്കൻ ജില്ലകളിൽ പത്താം ക്ലാസ്സ് പാസാകുന്നവരെക്കാൾ പ്ലസ് വൺ സീറ്റുകൾ ഉണ്ട്. അതിനാൽ അവിടെ പ്ലസ് വണിന് അപേക്ഷിക്കാതെ മറ്റ് കോഴ്സുകൾക്ക് പോകുന്നവരുണ്ടെങ്കിൽ ആ ജില്ലകളിൽ ഈ ശരാശരി കണക്കുകൾ യാഥാർഥ്യമാകാം.അപേക്ഷിച്ചിട്ട് സീറ്റു ലഭിക്കാത്ത വിദ്യാർഥികളെ മൈനസ് ചെയ്ത് മലബാറിലെ പ്ലസ് വൺ അഡ്മിഷൻ എടുക്കാനാഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നത് ഏത് ഗണിത ശാസ്ത്ര യുക്തിവെച്ചിട്ടാണെന്ന് മനസിലാവുന്നില്ല .പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്ലസ് വൺ അഡ്മിഷൻ ആഗ്രഹിക്കുന്നവരുടെ കണക്കാണ് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടതെങ്കിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏകജാലകംവഴി ഈ ജില്ലകളിൽ പ്ലസ് വൺ ഫസ്റ്റ് അലോട്മെൻ്റിന് അപേക്ഷിച്ചവരുടെ എണ്ണമെടുക്കകയാണ് വേണ്ടത്.2019 – 20 അധ്യയന വർഷത്തിൽ ഏകജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണം പാലക്കാട് (43942),മലപ്പുറം (80890), കോഴിക്കോട് (48718) . വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി രേഖയനുസരിച്ച് ഈ ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവർ! പാലക്കാട് (28158 ), മലപ്പുറം (53040), കോഴിക്കോട് (34488) എന്നിങ്ങനെയാണ്.
പ്രവേശന നടപടികൾ പൂർത്തിയാവുമ്പോൾ സീറ്റുകൾ ഈ വർഷവും ഒഴിഞ്ഞുകിടക്കുമെന്ന മന്ത്രിയുടെ മറുപടി തെക്കന്‍ ജില്ലകൾക്ക് മാത്രമാണ് ബാധകം. തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംത്തിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ നിലവില്‍ 19,493 സീറ്റുകള്‍ കൂടുതലാണവിടെ. എന്നാൽ ഈ വർഷം മലപ്പുറത്ത് മാത്രം 28,804 സീറ്റുകളുടെ കുറവാണുള്ളത്. തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസര്‍ഗോഡ് 3352 അടക്കം മലബാർ ജില്ലകളിൽ 58,668 ഉപരിപoന സീറ്റുകളുടെ കുറവുണ്ട്.ഇത് പരിഹരിക്കാനാവശ്യമായ അഡീഷണൽ ബാച്ചുകളും പുതിയ ഹയർ സെക്കൻ്ററികളും മലബാർ ജില്ലകളിൽ അനുവദിക്കാൻ കേരള സർക്കാർ തയ്യാറാവണം. അപ്പോഴേ പതിറ്റാണ്ടുകളായി തുടരുന്ന ഈ വിദ്യാഭ്യാസ വിവേചനം അവസാനിക്കൂ.