വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
പാലക്കാട്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വാളയാര്‍ കേസിലെ പെണ്‍കുട്ടുകളുടെ അമ്മയ്‌ക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ ഹരീഷ് വാസുദേവനെതിരെ കേസ്. മണ്ണാര്‍ക്കാട് എസ്.സി എസ്.ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തല്‍ എന്നിവയുള്‍പ്പെടെ എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് നിര്‍ദേശം. പോലിസിൽ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
പരാതിക്കടിസ്ഥാനമായ കുറിപ്പ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാളയാറില്‍ ആദ്യ കുട്ടി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടില്ലെന്നും പ്രതി കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നല്‍കിയില്ലെന്നുമടക്കമുള്ള പരാമര്‍ശങ്ങളായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. പ്രതിയെ വീട്ടില്‍ വിലക്കിയില്ല, മൊഴികളില്‍ വൈരുദ്ധ്യമുണ്ട്, പ്രതികളിലൊരാളുടെ പേര് മറച്ചുവെച്ചു, പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങിയ കാര്യങ്ങളും ഹരീഷ് ഉന്നയിച്ചു.