മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ ഐഎഎസ്് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് വാഹനം ഇടിപ്പിച്ചുകൊന്ന ദാരുണമായ സംഭവത്തിന് ഇന്ന് രണ്ടുവര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ശ്രീറാം വെങ്കിട്ടരാമനേയും ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയായ യുവതി വഫയേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും ബഷീറിന്റെ കുടുംബത്തിന് നീതി ലഭ്യമായിട്ടില്ല. കൊലക്കേസ് പ്രതിയായിട്ടും ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുകയാണ്.
സംഭവത്തിന് പിന്നാലെ ശ്രീറാമിനെ രക്ഷപെടുത്താന്‍ വലിയ ഇടപെടലുകളാണ് ഉദ്യോഗസ്ഥലോബി നടത്തിയത്. ശ്രീറാം വെങ്കട്ടരാമനെ അറസ്റ്റ് ചെയ്യാന്‍ പോലും പോലിസ് ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല. കാലുകള്‍ നിലത്തുറയ്ക്കാത്ത നിലയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതടക്കം കേസ് അട്ടിമറിക്കാന്‍ പോലിസ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. മാത്രമല്ല, അപകടസമയത്ത് ബഷീര്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇന്നും കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹമായി തുടരുന്നു.
അതേസമയം, നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നീതിപൂര്‍വമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലായെന്നത് വസ്തുതയാണ്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും യുവതിയും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടെങ്കിലും രണ്ട് പേരും ഹാജരായില്ല. ഇതിനിടെ മാര്‍ച്ച് 20ന് ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
നരഹത്യ കേസില്‍ ശ്രീറാം വെങ്കിട്ടരാമനോടും കൂട്ടുപ്രതിയായ വഫയോടും ഈ മാസം ഒമ്പതിന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. വിചാരണക്കൊടുവില്‍ ബഷീറിനും കുടുംബത്തിന് അര്‍ഹമായ നീതി ലഭിക്കേണ്ടതുണ്ട്. അതിന് തടസ്സമാകുന്ന ഇടപെടലുകള്‍ ഉദ്യോഗസ്ഥ, ഭരണ തലപ്പത്തുനിന്നും ഉണ്ടാവരുത്. നീതികേടിന് കൂട്ടുനില്‍ക്കുന്ന ഭരണകൂടമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറരുത്.