വടക്കഞ്ചേരി ∙ കാരപ്പാടത്ത് നടന്നത് ക്രൂരമായ കൊലപാതകം. പ്രതി ശ്രീജിത്തിന് മറ്റൊരു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി നടന്ന വഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്. മക്കൾക്ക് പുസ്തകങ്ങൾ വാങ്ങി വീട്ടിലെത്തിയ ശ്രുതിയും ശ്രീജിത്തും തമ്മിൽ അപ്പോൾ വന്ന ഫോൺകോളിനെ ചൊല്ലി വഴക്കുണ്ടായി. തുടർന്ന് ശ്രുതിയെ മർദിച്ച് അവശയാക്കിയശേഷം വീടിനുള്ളിൽ കരുതിയിരുന്ന മണ്ണണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.
തീ ആളിപ്പടർന്നതോടെ വീടിന് വെളിയിലേക്കിറങ്ങി പാഞ്ഞ ശ്രുതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമൊന്നും ശ്രീജിത്ത് നടത്തിയില്ല. ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടയിൽ കൊലപാതകം ആത്മഹത്യയാക്കാനുള്ള നീക്കങ്ങളും ശ്രീജിത്ത് നടത്തി. ഇവർ സ്ഥിരമായി വഴക്കിടാറുണ്ടെന്നും ശ്രുതിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അഞ്ചും എട്ടും വയസ്സായ മക്കൾ ഇപ്പോൾ ശ്രുതിയുടെ വീട്ടുകാരുടെ സംരക്ഷണയിലാണ്.