ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം:ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പാലക്കാട്:ശിരുവാണി,നെല്ലിയാമ്പതി,അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺ പഠന സൗകര്യങ്ങൾ ഒന്നുമില്ലെന്നും പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്.അട്ടപ്പാടിയിലെ കുറുംബർ വിഭാഗം അധിവസിക്കുന്ന പുതൂർ പഞ്ചായത്തിലെ ഊരുകളിൽ വിദ്യാർത്ഥികൾ വൈദ്യുതി ലഭ്യത പോലും ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പൂർണമായും പുറത്താക്കപ്പെടുകയാണ്. ഊരുകളിൽ മിക്കയിടത്തും പൊതു പഠന കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം സ്ഥാപിച്ച ടെലിവിഷനും സാറ്റലൈറ്റ് കണക്ഷനുമെല്ലാം ഉണ്ടെങ്കിലും പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ നടത്താത്തതിനാൽ അവ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കാൻ വിദ്യാഭ്യാസ വകുപ്പും ഐ.ടി.ഡി.പിയും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉടൻ കൈകോർത്ത് നടപടികളെടുക്കണം. ഇവിടങ്ങളിൽ സാധ്യതയനുസരിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ കെ.എസ്.ഇ.ബിയും ഇൻറർനെറ്റ് സർവീസ് എത്തിക്കാൻ ബി.എസ്.എൻ.എല്ലും ഇടപെടണം. വൈദ്യുതി കണക്ഷൻ എത്തിക്കാൻ കഴിയാത്തിടങ്ങളിലേക്ക് സാറ്റലൈറ്റ് പോലുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ഐ.ഡി.ടി.പി മുൻകൈയെടുക്കണം.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക വിദ്യകളുടെ അപര്യാപ്തത മൂലം ജില്ലയിൽ മറ്റു പ്രദേശങ്ങളിലെയും നൂറ് കണക്കിന് വിദ്യാർത്ഥികൾ പ്രയാസം നേരിടുന്നുണ്ടെന്നും ഇവർക്ക് വേണ്ട സൗകര്യങ്ങളേർപ്പെടുത്താൻ സ്കൂളുകൾ മുഖേന ജില്ല വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.









