തിണ്ണയിൽ നിന്ന് തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, 58കാരനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
പാലക്കാട്; മനോദൗര്‍ബല്യമുള്ളയാളെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍. പാലക്കാട് കൂറ്റനാട് ആനക്കര, മലമല്‍ക്കാവ് സ്വദേശിയായ പുളിക്കല്‍ സിദ്ദീഖിന്റെ(58) മരണത്തില്‍ ഭാര്യ ഫാത്തിമ (45) ആണ് അറസ്റ്റിലായത്. സിദ്ദിഖിനെ കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ വീട്ടുകാര്‍ തിടുക്കം കാണിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
സിദ്ദീഖ് മരിച്ചതായി തിങ്കളാഴ്ച പുലര്‍ച്ചെയാണു നാട്ടുകാരെ വിവരം അറിയിക്കുന്നത്. സംസ്കാരം നടത്താനുള്ള തിരക്കു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തൃത്താല പൊലീസിനെ അറിയിച്ചു.
കബറടക്കം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട പൊലീസ് മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തി. കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഫാത്തിമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്തു തുടര്‍ജീവിതം സാധ്യമാകാത്തതാണു കൊലപാതകത്തിനു പ്രേരണയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. സിദ്ദീഖിനെ വീടിന്റെ മുന്‍വശത്തു കിടത്താന്‍ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു ഫാത്തിമ നല്‍കിയ മൊഴി. പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. എന്നാല്‍, മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.










