സുപ്രീംകോടതി വിധിയെ മറികടന്ന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് മതിയായ ചികിൽസ നൽകാതെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ യുപി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹമാണ്. കോവിഡ് ബാധിച്ച് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന കാപ്പനെ വിദഗ്ധ ചികിൽസയ്ക്കായി കോടതി നിർദേശത്തെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വിദഗ്ധ ചികിൽസ ആരംഭിക്കുന്നതിന് മുമ്പ് പ്രാഥമിക ശുശ്രൂഷ മാത്രം നൽകി തിരികെ മഥുര ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിയമവിരുദ്ധവും നിന്ദ്യവുമായ നടപടികളിലൂടെ യുപിയിലെ യോഗി സർക്കാർ നടത്തുന്ന നീതി നിഷേധത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായാണ് സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പോലിസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കോവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്നുമുള്ള കാപ്പന്‍റെ കുടുംബത്തിൻ്റെ ആരോപണം അതീവ ഗൗരവതരമാണ്. നേരത്തെ കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായാണ് യുപി പോലിസ് കാപ്പനെ എയിംസിൽ എത്തിച്ചത്. എന്നാൽ എയിംസിലെ പരിശോധനയിൽ കാപ്പന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. നിയമവ്യവസ്ഥയെ പോലും കബളിപ്പിച്ചും വെല്ലുവിളിച്ചും യോഗി സർക്കാർ രാജ്യത്തിനാകെ ഭീഷണിയായി മാറുകയാണ്. സിദ്ധിഖ് കാപ്പനെ കൂടാതെ യുപി പോലിസ് അന്യായമായി തടവിലാക്കിയ മലയാളികൾ ഉൾപ്പടെയുടെ നിരവധി യുവാക്കളുടെ ജീവന് ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നു വരേണ്ടതുണ്ട്. ഇവരുടെ മോചനത്തിനായി കേരളം ഉൾപ്പടെയുള്ള സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണം.