സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം; കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണം: പോപുലർ ഫ്രണ്ട്
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിനു നേരെയുണ്ടായ ആസൂത്രിത ആക്രമണത്തില്‍ പ്രതിഷേധിച്ചു പോപുലർ ഫ്രണ്ട് തൃത്താല ഡിവിഷൻ കമ്മിറ്റി കൂറ്റനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .
ഏറെ ഗൗരവതരമായ വിഷയമായതിനാല്‍ പ്രതികളെ അടിയന്തരമായി പിടികൂടാന്‍ പോലിസ് തയ്യാറാവണം. അക്രമണത്തിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് ഡിവിഷൻ സെക്രട്ടറി ഷിഹാബ് കൂറ്റനാട് ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാരും പോലിസും ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണം. കഴിഞ്ഞ രാത്രിയാണ് ചില നിഗൂഢശക്തികള്‍ വീടിനുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് വ്യക്തമാണ്.
നേരത്തെ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. നേതാക്കളുടെ വീടിനുനേരെ നടന്ന ആക്രമണത്തെ പോലിസ് നിസാരവല്‍ക്കരിക്കുന്നത് ദുരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. പോലിസിന്റെ ഇത്തരം മനോഭാവം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കാരണമാവും. സംഭവം അറിഞ്ഞയുടനെ പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. അക്രമികളെ സംരക്ഷിക്കാനാണ് പോലിസിന്റെ ശ്രമമെങ്കിൽ അതിന്റെ ഭൗവിഷ്യത്ത് ഗുരുതരമായിരിക്കും. കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ അടിയന്തരമായി കണ്ടെത്തണമെന്ന് ഷിഹാബ് കൂറ്റനാട് ആവശ്യപ്പെട്ടു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
തൃത്താല ഡിവിഷൻ കമ്മിറ്റി.