ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം
ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം
-സമദ് കല്ലടിക്കോട്
ഏപ്രിൽ 14 ഒരു സന്ദേശാത്മക ദൗത്യം നിർവഹിക്കുന്നുണ്ട്.ഭാരതത്തിന്റെ ഭരണഘടനാശിൽപി ഡോ:ബി.ആർ.അംബേദ്‌കറുടെ ഓർമദിനമാണ് അന്ന്.ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര പാഠങ്ങളിൽ അംബേദ്‌കർ എന്ന അത്ഭുത പ്രതിഭാശാലി കൂടുതൽ ഓർമ്മിക്കപ്പെടേണ്ട കാലമാണിത്. ഭരണഘടനാ മൂല്യങ്ങൾ തിരസ്‌ക്കരിക്കാനും ഭരണഘടനാ ശില്പികളെയും രാഷ്ട്ര നേതാക്കളെയുംതിരസ്‌ക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് അംബേദ്‌കറുടെ ഓർമകൾക്ക് പോലും പ്രസക്തിയുണ്ട്. ഇന്ത്യന്‍സമൂഹത്തിന്റെ തനതു സവിശേഷതയും അടിച്ചമര്‍ത്തലിന്റെ രൂപവുമായിരുന്നു ജാതിവ്യവസ്ഥ. നൂറ്റാണ്ടുകളായി രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന ജനതയെ വരിഞ്ഞുമുറുക്കുകയായിരുന്നു ഇതിന്റെ പേരിലുള്ള കൊടിയ പീഡനങ്ങള്‍.എന്നാൽ ഇത്തരം അനീതികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് പല രൂപത്തില്‍ ഇന്ത്യന്‍സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആധുനികകാലത്ത് ഇതിനെതിരെ ശക്തമായ പോരാട്ടം വളര്‍ത്തിയെടുത്ത മഹാനായ വ്യക്തിയെന്ന നിലയിലാണ് അംബേദ്കര്‍ കൂടുതൽ പ്രസക്തനാകുന്നത്. 1891 ഏപ്രില്‍ 14നാണ് അദ്ദേഹം ജനിച്ചത്.ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി എന്ന നിലയിലും ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍നിന്ന് പട നയിച്ച വ്യക്തി എന്ന നിലയിലുമാണ് അദ്ദേഹം കൂടുതൽ സ്മരിക്കപ്പെട്ടിട്ടുണ്ടാവുക. ഇന്ത്യയില്‍ ദളിതുകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ദുരവസ്ഥയും ആൾക്കൂട്ട അക്രമണവും പ്രത്യേകം പറയേണ്ടതില്ലല്ലോ.പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുകയും,ക്ഷേത്ര വളപ്പിൽ നിന്നും വെള്ളം കുടിച്ചതിന് മുസ്‌ലിം ബാലനെ തല്ലി ചതയ്ക്കുകയും,ദളിതരുടെ കുടിലുകള്‍ തീവച്ച് കുട്ടികളെ ചുട്ടുകൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ വരെ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.പട്ടികജാതി–വര്‍ഗവിഭാഗങ്ങള്‍ക്ക് ലഭിച്ചുവരുന്ന സംവരണംപോലും എടുത്തുകളയുമെന്ന ഭീഷണിയുമുണ്ട്.പിന്നോക്ക ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളുടെഭരണഘടനാപരമായുള്ളഅവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാടേണ്ടുന്ന ഒരു സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. സഹിഷ്ണുതയുടെ കാര്യത്തില്‍ നാം നമ്മുടെ പൈതൃകം വിസ്മരിക്കുന്നു.ഈ സാഹചര്യത്തില്‍, അംബേദ്കര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ പ്രസക്തി വളരെയേറെ വര്‍ധിച്ചിരിക്കുകയാണ്. രാഷ്ട്രത്തിന്റെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടിയവരെ അറിയേണ്ടവരാണ് നാം. അതിശയകരമായ രീതിയിൽ സമരജീവിതം നയിച്ച ഒട്ടേറെ മഹാന്മാരും മഹതികളുടെയും ശ്രമഫലമാണല്ലോ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയനാണ്ബി.ആർ.അംബേദ്കർ.മനുഷ്യൻ എന്ന വിശേഷണത്തിൽ അഭിമാനിക്കുകയും ആ അഭിമാനത്തെ മുഴുവൻ മനുഷ്യരിലേക്കും പടർത്തുകയും ചെയ്ത മത സഹിഷ്ണുതയുടെ പ്രതീകമായിരുന്നു അംബേദ്‌കർ.നല്ലവരായ ജനങ്ങള്‍ അവര്‍ ഏത് വിശ്വാസത്തില്‍പ്പെട്ടവരാണെങ്കിലും മറ്റൊരു മതത്തെ പരിഹസിക്കുകയോ അവളേഹിക്കുകയോ ചെയ്യില്ല എന്ന് അദ്ദേഹം കരുതി. അംബേദ്‌കർ നിർവഹിച്ച ഉജ്വലമായ മാനവികവും ദർശനികവുമായ ദൗത്യങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും ആർക്കും അവഗണിക്കാനാവില്ല.തന്റെ കർമശേഷി മുഴുവൻ രാഷ്ട്രസേവനത്തിനായി അർപ്പിച്ചഅദ്ദേഹം ഭാരതത്തിലെ അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സമൂഹത്തിനാകെ തെളിവുകള്‍ നല്‍കി.ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരെ അതിശക്തമായി പോരാടി. ജാതിവ്യവസ്ഥയുടെ ആശയ അടിത്തറ തകര്‍ക്കാന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്. 1956 ഡിസംബർ ആറിനാണ് ആ സുവർണതാരകം പൊലിഞ്ഞു പോയത്.നിദ്രയിലെപ്പോഴോ മരണം അദ്ദേഹത്തെ ഒപ്പം കൂട്ടുകയായിരുന്നു.