നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുംഎ രാമസ്വാമി
യുഡിഎഫ് മുൻ ജില്ലാ ചെയർമാനും കെപിസിസി അംഗവുമായ എ രാമസ്വാമി പുറപ്പെടുവിക്കുന്ന പ്രസ്താവന.
1970 മുതൽ 82 വരെ യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡൻ്റ് മുതൽ ബ്ലോക്ക് ജില്ലാ ഭാരവാഹിയായും 1982 മുതൽ 1988 വരെ 6 വർഷം ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റായും 1988 മുതൽ 2004 വരെ 16 വർഷം ഡിസിസി ജനറൽ സെക്രട്ടറിയായും 2004 മുതൽ 2013 വരെ 9 വർഷം ഡിസിസി വൈസ് പ്രസിഡൻ്റ് ആയും 2013 മുതൽ 2020 വരെ പാലക്കാട് ജില്ലാ യുഡിഎഫ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കർഷക തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളെ കോൺഗ്രസിൽ അണിനിരത്തുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും വിവധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായും ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ച് വരുകയും ചെയ്യുന്നു.
കഴിഞ്ഞ KPCC പുനസംഘടനയിൽ പ്രവർത്തന പരിചയമോ ജനപിന്തുണയോ ഇല്ലാത്ത പലർക്കും അനർഹമായ പദവികൾ നൽകിയിട്ടും എന്നെ അവഗണിച്ചതിൽ ഞാൻ പാർട്ടി നേതൃത്വത്തോട് പരാതി അറിയിച്ചിരുന്നു.
സ്ഥിരമായി CPM നെ വിജയിപ്പിച്ചിരുന്ന കൊല്ലങ്കോട് മണ്ഡലത്തിൽ (പുതിയ നെന്മാറ )1991ൽ എനിക്ക് മത്സരിക്കാൻ പാർട്ടി അവസരം നൽകിയിരുന്നു. അതുവരെ ഉണ്ടായിരുന്ന റെക്കോർഡ് ഭേദിച്ച് വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് (1034 വോട്ടുകൾക്ക് ) പരാജയപ്പെട്ടത്. പിന്നീട് കഴിഞ്ഞ 30വർഷമായി ഓരോ തിരഞ്ഞെടുപ്പിലും പല കാരണങ്ങൾ പറഞ്ഞ് എനിക്ക് അവസരം നിഷേധിക്കുകയാണ് ഉണ്ടായത്. ഈ സന്ദർഭങ്ങളിലെല്ലാം കലാപത്തിന് മുതിരാതെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ ഞാൻ സംഘടനക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നിർണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയ സാധ്യത കണക്കിലെടുക്കാതെ സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരിൽ വ്യാപക പ്രതിഷേധത്തിന് ഇയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്.
“തിണ്ണബലമുള്ള” സമുദായത്തിൽ ജനിച്ചില്ല എന്ന അയോഗ്യത എനിക്കുണ്ടെങ്കിലും കഴിഞ്ഞ 50 വർഷമായി സംശുദ്ധിയോടെ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എനിക്ക് ജാതിമത വ്യത്യാസമോ പാർട്ടിയിലെ ഗ്രൂപ്പ് വ്യത്യാസങ്ങളോ ഇല്ലാതെത്തന്നെ സാധാരണ കോൺഗ്രസ് പ്രവർത്തകർ നിർലോഭമായ പിന്തുണ നൽകിയ വസ്തുത ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു. സഹപ്രവത്തകരുമായി ആലോചിച്ച് ഭാവി നടപടി സംബന്ധിച്ച് യുക്തമായ തീരുമാനം പിന്നീട് കൈകൊള്ളുമെന്ന് അറിയിച്ചുകൊള്ളുന്നു.