ഹോട്ടലുകളിൽ സുരക്ഷാപരിശോധന ഇന്ന് മുതൽ
പാലക്കാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാസംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്നിശമനസേന. ഞായറാഴ്ചമുതൽ മൂന്നുദിവസം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. പൊതുസുരക്ഷാസംവിധാനം, ഫയർ എക്സിറ്റ്, എൽപിജി സിലിൻഡറുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, അടുക്കള, അപകടമുണ്ടായേക്കാവുന്ന മറ്റിടങ്ങൾ എന്നിവ പരിശോധിക്കും. പാളിച്ച കണ്ടെത്തിയാൽ സ്ഥാപനത്തിനും തദ്ദേശസ്ഥാപനത്തിനും നോട്ടീസ് നൽകും. സുരക്ഷാ സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 10 മാസത്തിനിടെ 1500 കെട്ടിടങ്ങളിലാണ് ഫയർഫോഴ്സ് സുരക്ഷാപരിശോധന നടത്തിയത്. 70 ശതമാനം കെട്ടിടങ്ങളിലും മതിയായ സുരക്ഷാസംവിധാനം ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവ സംബന്ധിച്ച വിവരങ്ങൾ നടപടിക്കായി അതത് തദ്ദേശഭരണസ്ഥാപനങ്ങൾക്കും കലക്ടർക്കും കൈമാറി