മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഇന്നത്തെ പ്രഖ്യാപനം പ്രഹസനം: കെ.അച്യുതൻ
അഞ്ചു വർഷം മുൻപ്
ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതിനു മേലെയുള്ള പ്രഖ്യാപനം കണ്ണിൽ പൊടിയിടൽ
ചിറ്റൂർ: മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കലിൻ്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നടത്തുന്ന പ്രഖ്യാപനം പ്രഹസനമെന്ന് മുൻ എം.എൽ.എ. കെ.അച്യുതൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഭരണാനുമതി നൽകിയ പ്രവർത്തിയാണിത്.
പിണറായി പ്രഖ്യാപനം നടത്തുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള
വിദഗ്ദ്ധ സമിതിയുടെ പഠനം പോലും പൂർത്തിയാക്കാനായില്ല .
ജലവിഭവ മന്ത്രിയായിട്ടു പോലും ചിറ്റൂരിലെ നിയമസഭ പ്രതിനിധിക്ക് നടപടികൾ പൂർത്തിയാക്കി ടെണ്ടർ വെക്കാൻ കഴിയാത്തതിൻ്റെ ജാള്യത മറച്ചുവെക്കാനാണ് ഇപ്പോൾ പ്രഖ്യാപനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പറമ്പിക്കുളം – ആളിയാർ കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട 7.25 ടി.എം.സി.വെള്ളത്തിൽ നിന്നു 2019 ഫെബ്രുവരിയിലെ 96/ 2019 / ഡബ്ല്യു. ആർ.ഡി. ഉത്തരവ് പ്രകാരം ഇടതുകര കനാൽ പ്രദേശത്തേയ്ക്ക് 6.63 ടിഎംസി വെള്ളം നൽകണം എന്ന് പറയുമ്പോൾ , ഇടതുകര പ്രദേശത്തു തുച്ഛമായ അളവു വെള്ളത്തിന് മാത്രമാണ് അർഹത ഉണ്ടാവുകയുള്ളു . ഇത്തരത്തിൽ ജനദ്രോഹ ഉത്തരവ് ഇറക്കി നാട്ടുകാരെ വഞ്ചിച്ച ജല വിഭവ വകുപ്പ് മന്ത്രിക്ക് , ഈ വെള്ളം കൊണ്ട് കനാലിൻ്റെ ആദ്യഭാഗം വരുന്ന കോരയാർ വരെയുള്ള ആവശ്യം പോലും നിറവേറില്ലെന്ന് അറിയാത്തതല്ല. എന്നിട്ടും കിഴക്കൻ മേഖലയിലെ ജനങ്ങളെ പറ്റിക്കാൻ പുതിയ അടവുകളുമായി എത്തുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ പ്രഖ്യാപനത്തിൽ നിന്നു അലൈൻമെൻ്റ് മാറ്റവും കാലോചിതമായി വന്ന സ്ഥലത്തിൻ്റെ വില വർധനവുമല്ലാതെ ഒരു പുരോഗതിയും ഇപ്പോൾ ഉണ്ടായിട്ടില്ല. നിയമ സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ തട്ടിപ്പ്
കിഴക്കൻ മേഖലയിലെ കർഷകരും നാട്ടുകാരും തിരിച്ചറിയുമെന്ന് കെ.അച്യുതൻ പ്രസ്താവനയിലൂടെ അറിയിച്ചു .